ന്യൂദല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ 40 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രിയ സുഹൃത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി , ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ ക്രൂരകൃത്യത്തിനെതിരെ ഇന്ത്യന്‍ സുരക്ഷ സേനയ്ക്കും ജനങ്ങള്‍ക്കൊപ്പവും ഇസ്രയേല്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ദുഖത്തിനൊപ്പം പങ്കു ചേരുന്നതായും അദ്ദേഹം പറഞ്ഞു.
പാക് ഭീകരാക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്തുണയറിയിച്ചിരുന്നു. അമേരിക്ക, ബ്രിട്ടന്, അഫ്ഗാനിസ്ഥാന്, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാള്‍, ഭൂട്ടാന് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയത്.
അതേസമയം ഭീകരതക്കെതിരെ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവില്‍ ഉറച്ച വിശ്വാസമെന്നും മോദി വ്യക്തമാക്കി. ഇന്ത്യയുടെ അയല്ക്കാരന് ലോകത്ത് ഒറ്റപ്പെട്ടിരിക്കുകയാണ്. ഇത്തരം ഭീകരാക്രമണത്തിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. അവര്‍ ചെയ്തത് വലിയ തെറ്റാണെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി.
ഭീകരാക്രമണത്തെ ശക്തിയുക്തം എതിര്‍ത്ത ലോക രാഷ്ട്രങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഈ ക്രൂരതയ്ക്ക് ശക്തമായിത്തന്നെ ഇന്ത്യ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: