ആലപ്പുഴ: പിണറായി സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ വെറും തട്ടിപ്പായി മാറുന്നെന്ന് ആക്ഷേപം. മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ പലതും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രഖ്യാപനങ്ങളായി തന്നെ തുടരുകയാണ്. ഇതിന്റെ ഉദാഹരണങ്ങളിലൊന്നാണ് ഇത്തവണത്തെ ബജറ്റ് പ്രസംഗത്തിലെ ‘മലബാര്‍ കാപ്പിയും കാര്‍ബണ്‍ ന്യൂട്രല്‍ വയനാടും’ എന്ന നവകേരള പദ്ധതി.
ഐസക്കിന്റെ കഴിഞ്ഞ മൂന്ന് ബജറ്റ് പ്രസംഗങ്ങളിലും ഈ പദ്ധതിയെ കുറിച്ച് പരാമര്‍ശമുണ്ട്. പക്ഷേ പദ്ധതി എങ്ങും എത്തിയില്ല. ഇത്തവണത്തെ ബജറ്റ് പ്രസംഗത്തില്‍, ഈ പദ്ധതി വീണ്ടും പുതിയൊരു പേരില്‍ അവതരിപ്പിച്ചു എന്നു മാത്രം. വയനാട് ജില്ലയെ മൊത്തത്തില്‍ കാര്‍ബണ്‍ തുലിതമാക്കി മാറ്റുന്നതിനും, വയനാട്ടിലെ കാപ്പിയെ ബ്രാന്‍ഡ് ചെയ്ത് മൂല്യവര്‍ധിത ഉല്‍പ്പന്നമാക്കി വിപണിയിലിറക്കുന്നതിനും വേണ്ടി 2016-17ലെ ബജറ്റിലാണ് തോമസ് ഐസക്ക് ആദ്യമായി പദ്ധതി പ്രഖ്യാപിച്ചത്.
2017-18ലെ ബജറ്റ് പ്രസംഗത്തിലും ഇക്കാര്യം ആവര്‍ത്തിക്കുന്നു. വനത്തണലിലെ കാപ്പി എന്ന വിശേഷണത്തോടെ കാപ്പി ബ്രാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞാല്‍ വയനാട്ടിലെ ഇന്നത്തെ കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമാകും. ഇതിനായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് 2017-18ല്‍ തയാറാകും. 2018-19ലെ ബജറ്റ് പ്രസംഗത്തിലും ഈ പദ്ധതിയെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. വയനാട് കാപ്പി ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇത്തവണത്തെ ബജറ്റില്‍ നവകേരളത്തിനായുള്ള 25 പദ്ധതികളില്‍ മൂന്നാമത്തെ പദ്ധതിയായി ‘മലബാര്‍ കാപ്പിയും കാര്‍ബണ്‍ ന്യൂട്രല്‍ വയനാടും’ എന്ന തലവാചകത്തിന് കീഴില്‍ ധനമന്ത്രി ഇങ്ങനെ പറയുന്നു: ‘കാര്‍ഷിക പ്രതിസന്ധിയില്‍ വലയുന്ന വയനാട്ടിലെ ജനങ്ങളുടെ വരുമാനം ഇരട്ടിയാക്കുന്നതിന് ഒരു പദ്ധതി മുന്നോട്ട് വക്കുകയാണ്. ഇന്ന് കാപ്പിപ്പൊടിയുടെ ചില്ലറ വില്പനയുടെ 10 ശതമാനം മാത്രമാണ് വയനാട് കാപ്പിക്കു കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതിന് വയനാട്ടിലെ കാപ്പിപ്പൊടി ‘മലബാര്‍’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്’.
എല്ലാ ബജറ്റുകളിലും ഒരേ പദ്ധതി പല പേരുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും നടപ്പാക്കാതെ ജനത്തെ കബളിപ്പിക്കുകയാണ് സര്‍ക്കാരും ധനമന്ത്രിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: