തൃശൂര്‍: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാര്ദേബ് ഇന്ന് കേരളത്തിലെത്തും. ചാവക്കാട്ട് നടക്കുന്ന ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം 17-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. ത്രിപുരയില്‍ മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച ബിപ്ലബ്കുമാറിനെ കാണാന്‍ ജനം ആവേശഭരിതരായി കാത്തിരിക്കുന്നു. വിപുലമായ ഒരുക്കങ്ങളാണ് അദ്ദേഹത്തെ സ്വീകരിക്കാന്‍ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ നേതൃത്വത്തില്‍ ചാവക്കാട്ട് നടത്തിയിരിക്കുന്നത്. വീഥികളെല്ലാം കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് രാപ്പകലില്ലാതെ അലങ്കാരപ്രവര്ത്തനങ്ങളില് മുഴുകിയിട്ടുള്ളത്. മത്സ്യപ്രവര്‍ത്തക സംഘത്തിന്റേയും സീമാജാഗരണ്‍ മഞ്ചിന്റേയും മുതിര്‍ന്ന നേതാക്കളെല്ലാം ചാവക്കാട്ട് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഉച്ചയ്ക്ക് ഒരുമണിക്ക് കൊച്ചിയിലെത്തുന്ന അദ്ദേഹം ആലുവയില്‍ വിശ്രമിച്ചശേഷം റോഡ് മാര്‍ഗമാണ് ചാവക്കാട്ടെത്തുന്നത്. വൈകീട്ട് അഞ്ചിന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിപ്ലബ്്കുമാര്ദേബിന്റേയും മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റേയും സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു.
ബിപ്ലബ്കുമാര്‍ പ്രസംഗിക്കുന്ന ചാവക്കാട്ട് ബസ്സ്റ്റാന്റ് സ്ക്വയര്‍, കുമ്മനം രാജശേഖരന് പ്രസംഗിക്കുന്ന തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍, ഗുരുവായൂര്‍ ക്ഷേത്രപരിസരം എന്നിവിടങ്ങളില്‍ പരിശോധനകളും നിയന്ത്രണങ്ങളും ശക്തമാക്കി. എസ്പി ശങ്കര്‍ ദേബ്ദാസിനാണ് ത്രിപുര മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: