അധികാരത്തിലെത്തിയാല്‍ 50% സ്ത്രീസംവരണം നടപ്പാക്കുമെന്ന് അലര്‍ച്ച. എങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 50% സീറ്റുകള്‍ സ്ത്രീകള്‍ക്ക് കൊടുക്കാന്‍ തയ്യാറാണോ? റഫാല്‍ എന്നലറിവിളിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഈ അലര്‍ച്ച അസഹ്യമാകുമ്പോള്‍ റഫാല്‍ കരാര്‍ റദ്ദാക്കാന്‍ മോദി തീരുമാനിച്ചാല്‍, പാക്കിസ്ഥാനും ചൈനയ്ക്കും ഉണ്ടാകുന്ന സന്തോഷം പങ്കുവെയ്ക്കാന്‍ ഇവര്‍ പടക്കംപൊട്ടിക്കുമോ? ആഹ്ലാദിക്കുമോ?
സേനാംഗങ്ങള്‍ക്ക് ബുളറ്റ് പ്രൂഫ് ജാക്കറ്റുകളോ ഹെല്‍മറ്റുകളോ ശരിയായ ഷൂസുകളോ മറ്റു പ്രതിരോധ സാമഗ്രികളോ നല്കാത്തവര്. സൈനികനീക്കത്തില്‍ പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്താല്‍ കുടുംബത്തെ അറിയിക്കാത്തവര്‍. ഇവരുടെ ഭരണത്തുടര്‍ച്ചയായി 30 വര്‍ഷത്തിനുശേഷം അധികാരത്തില്‍ വന്നപ്പോള്‍ സൈന്യത്തെ സ്നേഹിച്ച് വിപൂലീകരിച്ച്, മരണം ബന്ധുക്കളെ അറിയിച്ച്, മൃതദേഹം വീട്ടിലെത്തിക്കാന്‍ തീരുമാനിച്ചത് ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രി ആയിരുന്നപ്പോഴാണ്. എന്നാല്‍ അദ്ദേഹത്തിനെതിരെ ശവപ്പെട്ടി കുംഭകോണം ആരോപിച്ചത് ആരായിരുന്നു?
മുത്തലാഖ് ബില്‍ റദ്ദാക്കുമെന്ന് പറയുന്നത് ആരെ നന്നാക്കാനാണ്? അതിനുകഴിയുമോ? മോദി വിദേശയാത്ര തുടങ്ങിയപ്പോള്‍ മുതല്‍ സൂട്ടുബൂട്ട് എന്ന് തുടങ്ങിയ പരിഹാസമാണ്. ഇതുകേട്ടാല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ കോണകം കെട്ടിയായിരുന്നു വിദേശയാത്ര നടത്തിയിരുന്നത് എന്ന് തോന്നിപ്പോകും.
-ടികെവി. ചാരി, ഒലവക്കോട്.
സായുധസേനകളുടെ മനോധൈര്യം ഉയര്‍ത്തണം
ചാവേറാക്രമണത്തിന്റെ വാര്‍ത്ത ഹൃദയഭേദകമായിരുന്നു. 44 കുടുംബങ്ങളെ അനാഥമാക്കിക്കൊണ്ട് തീവ്രവാദികള്‍ ചെയ്ത ദുഷ്ടകൃത്യം തീര്‍ച്ചയായും പ്രതിക്രിയാനടപടികള് ആവശ്യമായതാണ്. നമ്മുടെ സഹോദരന്മാരുടെ ജീവന് പകരം ചോദിച്ചേ മതിയാകൂ. രാജ്യരക്ഷാമന്ത്രാലയം പരിഗണിക്കേണ്ട രീതിയില്‍ ഈ വിഷയം പരിഗണിക്കും. സായുധസേനകളുടേയും വിമുക്തഭടസമൂഹത്തിന്റേയും മനോധൈര്യം ഉയര്‍ത്താന്‍ അത് അനിവാര്യമാണ്. സായുധസേനകളുടെ ഉന്നതനിലവാരം പുലര്‍ത്തുന്ന മനോബലം ദേശത്തിന്റേയും കാലത്തിന്റേയും അനിവാര്യതയാണെന്നത് മറന്നുകൂടാ.
-ക്യാപ്റ്റന്‍ കെ. വേലായുധന്, കോഴിക്കോട്.
വിശ്വകര്‍മ്മജരുടെ അവകാശം സംരക്ഷിക്കപ്പെടണം
തന്ത്രി കുടുംബത്തിന്റെ അവകാശം സംരക്ഷിക്കുന്നു, ക്ഷേത്ര ജീവനക്കാരുടെ അവകാശം സംരക്ഷിക്കുന്നു. ശബരിമല വരുമാനത്തില്‍നിന്നും പലവിധത്തില്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍, ശബരിമല ക്ഷേത്രം നിര്‍മ്മിച്ച തച്ചുശാസ്ത്ര വിദഗ്ധന്‍ ആശ്രാമം കൃഷ്ണാചാരിയുടെ കുടുംബത്തിന് അവകാശം ലഭിക്കുന്നില്ല. ശബരിമല അയ്യപ്പസ്വാമിയുടെ തങ്കവിഗ്രഹം നിര്‍മ്മിച്ച പ്രതിഭാധനരായ ചെങ്ങന്നൂര്‍ തട്ടാവിള എം. നീലകണ്ഠ പണിക്കര്‍ക്കും എം. അയ്യപ്പപണിക്കര്‍ക്കും അവകാശം ലഭിക്കുന്നില്ല.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിര്‍മ്മിച്ച തക്കല വിശ്വകര്മ്മസ്ഥപതി കുടുംബം, തോട്ടയക്കാട് ആചാരി കുടുംബം എന്നിവര്‍ക്കും അവകാശം നിഷേധിച്ചിരിക്കുകയാണ്. ക്ഷേത്രശില്പികളായ വിശ്വകര്‍മ്മജരുടെ പിന്മുറക്കാര് പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളോടെ വൃതശുദ്ധിയിലാണ് ശ്രീപത്മനാഭ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനുള്ള ഓണവില്ല് നിര്‍മ്മിക്കുന്നത്, ഇവര്‍ക്കും യാതൊരു അവകാശവും ലഭിക്കുന്നില്ല.
ദേവസ്വം ബോര്‍ഡില്‍ മൂത്താശാരി തസ്തിക ഏതാനും വര്‍ഷംമുമ്പുവരെ നിലവിലുണ്ടായിരുന്നു. ആ അവകാശവും ഇപ്പോള്‍ നിഷേധിക്കപ്പെട്ടു. പണ്ടുകാലത്ത് ക്ഷേത്രവും പ്രതിഷ്ഠാ വിഗ്രഹവും കൊടിമരവും ചെയ്ത് കഴിഞ്ഞാല്‍ രണ്ട് കാണിക്കവഞ്ചി സ്ഥാപിച്ചിരുന്നു. അതില്‍ ഒന്ന് വിശ്വകര്‍മ്മജരുടെ അവകാശമായിരുന്നു. ഈ അവകാശങ്ങള്‍ നിഷേധിക്കുന്നത്, സവര്‍ണ്ണ മേധാവിത്വവും ഭരണാധികാരികളുമാണ്.
-കെ.പി. നാരായണന്, പാലാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: