കല്‍പ്പറ്റ: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് സൈനികരില്‍ വയനാട് സ്വദേശിയും. വൈത്തിരി വെറ്ററിനറി സര്‍വകലാശാലയ്ക്ക് സമീപം പരേതനായ വാഴക്കണ്ടി വാസുദേവന്റെയും ശാന്തയുടെയും മകന് വി.വി. വസന്തകുമാറാണ് (38) വീരമൃത്യു വരിച്ചത്.
സിആര്‍പിഎഫ് 82-ാം ബറ്റാലിയന് അംഗമാണ്. വസന്തകുമാര്‍ ഉള്‍പ്പെടെ 42 ജവാന്മാര് സഞ്ചരിച്ച സിആര്‍പിഎഫിന്റെ 76-ാം നമ്പര്‍ ബറ്റാലിയന്റെ ബസ്സാണ് ചാവേറാക്രമണത്തില്‍ തകര്‍ന്നത്.
ഷീനയാണ് വസന്തകുമാറിന്റെ ഭാര്യ. പൂക്കോട് വെറ്ററിനറി കോളജിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. മൂത്ത മകള്‍ അനാമിക (8) വൈത്തിരി സെന്റ് ക്ലാരറ്റ് പബ്ലിക് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനി. മകന് അമൃത് ദീപ് ഇതേ വിദ്യാലയത്തിലെ യുകെജി വിദ്യാര്‍ഥി. പഞ്ചാബിലായിരുന്ന വസന്തകുമാര്‍ പ്രൊമോഷനായി ഹവില്‍ദാര്‍ ജോലി സ്വീകരിക്കാന്‍ പോകുന്നതിനിടയിലായിരുന്നു ഭീകരാക്രമണം. രണ്ടാം തീയതി വന്ന് എട്ടിനായിരുന്നു അവധി കഴിഞ്ഞ് മടങ്ങിയത്. ലക്കിടി ഗവ. എല്‍പി സ്കൂളിലും വൈത്തിരി ഗവ. ഹൈസ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. 18-ാം വയസ്സില്‍ പട്ടാളത്തില്‍ ജോലി ലഭിച്ചു.
മുള്ള കുറുമ സമുദായാംഗമായ അദ്ദേഹത്തിന് ജോലി ലഭിച്ചത് അന്ന് ഒരു ശുഭവാര്‍ത്തയായിരുന്നു. വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 8.55ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കും. സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ഭൗതിക ശരീരം വയനാട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ലക്കിടി ഗവ എല്‍പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം തൃക്കൈപറ്റ വില്ലേജിലുള്ള മുക്കംകുന്ന് എന്ന സ്ഥലത്ത് സംസ്ഥാന സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടത്തുമെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: