ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ അവന്തിപോരയിലുണ്ടായ ചാവേറാക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് ലോകരാജ്യങ്ങള്‍. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമീര്‍ പുടിന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അനുശോചന സന്ദേശങ്ങള്‍ അയച്ചു.
കിരാതമായ കുറ്റകൃത്യത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇതിന്റെ ഉത്തരവാദികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുക തന്നെ വേണം, പുടിന് സന്ദേശത്തില്‍ പറഞ്ഞു. ഭീകരതക്ക് എതിരായ പോരാട്ടത്തില്‍ ഇന്ത്യക്കുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഒരുക്കമാണ്. ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങളുടെ ദുഃഖം പങ്കുവയ്ക്കുന്നു, അദ്ദേഹം തുടര്‍ന്നു.
ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണം; അമേരിക്ക
ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത് പാക്കിസ്ഥാന് അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. സ്വന്തം മണ്ണില്‍ പല ഭീകരസംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്ന പാക് നടപടി അവസാനിപ്പിക്കണം.അക്രമവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുക മാ്രതമാണ് ഭീകരരുടെ ലക്ഷ്യം. ട്രംപിനു വേണ്ടി വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്സ് ആവശ്യപ്പെട്ടു. ഈ ഭീകരാക്രമണം ഭീകരതക്കെതിരായ തങ്ങളുടെ സഹകരണം ശക്തമാക്കും, അവര്‍ പറഞ്ഞു.
സിആര്‍പിഎഫ് സൈനികര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു. ഞങ്ങളുടെ ആത്മാര്‍ഥമായ അനുശോചനം രേഖപ്പെടുത്തുന്നു, യുഎസ് ആഭ്യന്തര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യ, ആസ്ട്രേലിയ, ഭൂട്ടാന് തുടങ്ങിയ രാജ്യങ്ങളും അക്രമണത്തെ അപലപിച്ചു. കിരാതമായ ഭീകരപ്രവര്‍ത്തനമാണ് അവിടെയുണ്ടായത്. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്ക്കോട്ട് മോറിസണ്‍ പ്രധാനമന്ത്രി മോദിക്കയച്ച സന്ദേത്തില്‍ പറഞ്ഞു. മാലി ദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹും സംഭവത്തെ അപലപിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും പ്രതിപക്ഷ നേതാവ് മഹിന്ദ രാജപക്ഷെയും ഭീകരാക്രമണത്തെ അപലപിച്ചു.
ശക്തമായ നടപടി ഉറപ്പ്: വി.കെ. സിങ്
സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ. സിങ്ങ് വ്യക്തമാക്കി. സൈന്യവും ഉചിതമായ രീതിയില്‍ തന്നെ പ്രതികരിക്കും. ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: