തലശ്ശേരി: പള്ളിമേടയില്‍ കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി വയനാട് നടവയലിലെ ഫാ. റോബിന് വടക്കുംചേരിക്ക് (51) വിവിധ വകുപ്പുകളിലായി 60 വര്‍ഷത്തെ തടവും മൂന്ന് ലക്ഷം രൂപ പിഴയും. തലശ്ശേരി പോക്സോ കോടതി ജഡ്ജ് പി.എന്‍. വിനോദാണ് ശിക്ഷ വിധിച്ചത്.
ശിക്ഷ ഒന്നിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ നിന്ന് ഒന്നര ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കണം. കള്ള സാക്ഷി പറഞ്ഞതതിന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു. 12 വയസിന് താഴെയുള്ള പെണ്‍കുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിന് ഐപിസി 376 (2 എഫ്) പ്രകാരം 20 വര്‍ഷം തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ. കൂടാതെ പോക്സോ ഉള്‍പ്പെടെ രണ്ട് വകുപ്പുകളിലായി 40 വര്‍ഷം തടവും 2 ലക്ഷം പിഴയുമുണ്ട്.
കൂട്ടുപ്രതികളായ കൊട്ടിയൂര്‍ പാലുകാച്ചി നെല്ലിയാനി വീട്ടില്‍ തങ്കമ്മ നെല്ലിയാനി (അന്നമ്മ 54), തങ്കമ്മയുടെ മകളും വയനാട് തോണിച്ചാല്‍ ക്രിസ്തുദാസ് കോണ്‍വെന്റിലെ കന്യാസ്ത്രീയുമായ സിസ്റ്റര്‍ ലിസ്മരിയ (എല്‍സി 34), ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനിറ്റ (48), കൊളവയല്‍ സെന്റ് ജോര്‍ജ് പള്ളി വികാരിയും വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷനുമായ കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശി ചെമ്പനോട തേരകം വീട്ടില്‍ ഫാദര്‍ തോമസ് ജോസഫ് തേരകം (63), വയനാട് ശിശുക്ഷേമ സമിതിയംഗവും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറുമായ ഇടുക്കി മുലമറ്റം സ്വദേശിനി കളപ്പുരയില്‍ ഡോ. സിസ്റ്റര്‍ ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ് (71), വൈത്തിരി അനാഥമന്ദിരം സുപ്രണ്ടായിരുന്ന സിസ്റ്റര്‍ ഒഫീലിയ (70) എന്നിവരെ വെറുതെ വിട്ടു. 2018 ആഗസ്റ്റിലാണ് തലശ്ശേരി പോക്സോ കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: