പാരിസ്: പ്രീമിയര്‍ ലീഗിലെ കരുത്തരായ ആഴ്സണലിന് യുറോപ്പ ലീഗില്‍ തോല്‍വി. അവസാന 32-ന്റെ ഒന്നാം പാദത്തില്‍ ബേറ്റ്സ് ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഴ്സണലിനെ അട്ടിമറിച്ചത്്. അതേസമയം മറ്റൊരു പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാല്‍മോയെ മറികന്നു.
ആഴ്സണലിനെതിരെ ആദ്യ പകുതിയില്‍ തന്നെ ബേറ്റ്സ് മുന്നിലെത്തി. സ്റ്റാനിസ്ലാവ് ഡ്രാഗണാണ് ഗോള്‍ നേടിയത്്. തുടര്‍ന്ന് നിറം മങ്ങിപ്പോയ ആഴ്ണലിന് ഒരിക്കല്പ്പോലം ഗോളിനടുത്തെത്താനായില്ല. അവസാന നിമിഷം അവരുടെ അലക്സാണ്ടര്‍ ലകാസെറ്റി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു. ഇതോടെ ലണ്ടനില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ലാകാസെറ്റിക്ക് കളിക്കാനാകില്ല.
പ്രീമിയര്‍ ലീഗിലെ അവസാന രണ്ട് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് 6-0, ബേണ്‍മൗത്തിനോട് 4-0 നും തോറ്റ ചെല്‍സി മാല്‍മോക്കെതിരെ ഉശിരന്‍ പോരാട്ടമാണ് നടത്തിയത്. മാല്‍മോയുടെ പ്രതിരോധപാളിച്ച മുതലാക്കി റോസ് ബാര്‍ക്ക്ലി തുടക്കത്തില്‍ തന്നെ ചെല്‍സിയെ മുന്നിലെത്തിച്ചു. 58-ാം മിനിറ്റില്‍ ചെല്‍സി രണ്ടാം ഗോളും കുറിച്ചു. ഒലിവര്‍ ജിറൗഡാണ് ഗോള്‍ നേടിയത്. ഈ സീസണിലെ യൂറോപ്പ ലീഗിലെ ആറു മത്സരങ്ങളില്‍ ജിറൗഡിന്റെ അഞ്ചാം ഗോളാണിത്.
കളിയവസാനിക്കാന്‍ പത്ത് മിനിറ്റ് ശേഷിക്കെ മാല്‍മോ ഒരു ഗോള്‍ മടക്കി. ആന്ദ്ര ക്രിസ്റ്റിയന്‍സനാണ് ചെല്‍സി ഗോളിയെ കീഴടക്കിയത്.
മറ്റൊരു മത്സരത്തില്‍ നാപ്പോളി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എഫ്.സി സൂറിച്ചിനെ പരാജയപ്പെടുത്തി. ഇന്റര്‍ മിലാന് ഏകപക്ഷീയമായ ഒരു ഗോളിന് റാപ്പിഡ് വിയന്നയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: