മുണ്ടക്കയം: ഇടുക്കി എഡിഎമ്മിനെ മര്‍ദ്ദിച്ചതിന് ഇ.എസ്. ബിജിമോള്‍ എംഎല്‍എ പ്രതിയായ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. പെരുവന്താനം പോലീസ് ചാര്‍ജ് ചെയ്ത കേസാണ് ആഭ്യന്തര വകുപ്പ് കോടതിയില്‍ പിന്‍വലിച്ചത്.
പെരുവന്താനം ടിആര്‍ആന്റ് ടി കമ്പനി എസ്റ്റേറ്റില്‍ തെക്കേമലയില്‍ കമ്പനി സ്ഥാപിച്ച ഗേറ്റ് പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം. 2015 ജൂലായ് 3ന് അന്നത്തെ കോട്ടയം എഡിഎം ആയിരുന്ന മോന്‍സ് പി. അലക്സാണ്ടറെ പീരുമേട് എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നു ആക്രമിച്ചെന്നായിരുന്നു കേസ്. ആഭ്യന്തര വകുപ്പ് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ജനുവരി 24ന് കേസ് ഒഴിവാക്കി ഉത്തരവിറക്കി. ബിജിമോള്‍ അടക്കം 45ഓളം പ്രതികളാണ് കേസിലുണ്ടായിരുന്നത്. ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്ത എംഎല്‍എയെ അറസ്റ്റുചെയ്യാത്തത് അക്കാലത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് എംഎല്‍എ ഉള്‍പ്പെടെയുളളവര്‍ കോടതിയില്‍ ജാമ്യം എടുത്തു. കേസ് വിചാരണ നടത്തിവരുന്നതിനിടയിലാണ് സര്‍ക്കാര്‍ കേസ് തീര്‍പ്പാക്കാന്‍ തീരുമാനമെടുത്തത്. അന്‍പതോളം സാക്ഷികള്‍ക്ക് മാര്‍ച്ച് 13, 14 തീയതികളില്‍ കോടതിയില്‍ ഹാജരാകാന്‍ സമന്‍സും ലഭിച്ചിരുന്നു.
കേസ് പിന്‍വലിച്ചതായി തനിക്കറിവു ലഭിച്ചിട്ടില്ലെന്ന് മോന്‍സി പി അലക്സാണ്ടര്‍ പറഞ്ഞു. അത്തരം തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറാണ് ഇപ്പോള്‍ മോന്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: