ന്യൂദല്‍ഹി: കശ്മീരിലെ ഭീകരാക്രമണത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനിറങ്ങിയ കോണ്‍ഗ്രസ്സിന് തിരിച്ചടി. ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല, എംപി അഭിഷേക് മനു സിംഗ്വി എന്നിവര്‍ക്കെതിരെ ഉയര്‍ന്നത് കനത്ത പ്രതിഷേധം. ഇതോടെ സര്‍ക്കാരിനൊപ്പമാണെന്ന് വ്യക്തമാക്കി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പത്രസമ്മേളനം നടത്തി ഇരുവരെയും തള്ളിപ്പറഞ്ഞു. സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതായും മറ്റ് ചര്‍ച്ചകള്‍ക്ക് ഇല്ലെന്നും രാഹുല്‍ വ്യക്തമാക്കി. വിവാദങ്ങള്‍ക്കുള്ള സമയമല്ല ഇത്. സര്‍ക്കാരിനെയും ജവാന്മാരെയും പിന്തുണക്കുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും പറഞ്ഞു. ഭീകരാക്രമണത്തില്‍ രാഷ്ട്രീയം കളിക്കുന്നതിനെതിരെ മന്മോഹന് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം അറിയിച്ചതും രാഹുലിന്റെ നിലപാട് മാറ്റത്തിന് കാരണമായി.
ആക്രമണം സുരക്ഷാ വീഴ്ചയാണെന്നും 56 ഇഞ്ച് നെഞ്ചളവിന്റെ മറുപടി എപ്പോഴാണ് ഉണ്ടാവുകയെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് കോണ്‍ഗ്രസ്സിനെ ഓര്‍മ്മപ്പെടുത്തിയ ജനങ്ങള്‍ പാക്കിസ്ഥാന് ഏജന്റുമാരെപ്പോലെ വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തരുതെന്നും താക്കീത് നല്കി. വിമര്‍ശിക്കുന്നവരുടെ വികാരം മനസിലാക്കുന്നുവെന്നും വൈകാരിക സമയത്ത് രാഷ്ട്രീയം കലര്ത്തുന്നതില്നിന്നും ഒഴിവാകണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.
നേരത്തെ മിന്നലാക്രമണത്തെ ചോദ്യം ചെയ്ത് രാഹുല്‍ കുടുങ്ങിയിരുന്നു. വിഷയം ഏറ്റെടുത്ത ബിജെപി, സൈന്യത്തെ അവഹേളിച്ചതായി വ്യാപക പ്രചാരണം നടത്തി. ഇത് രാഷ്ട്രീയമായി ഏറെ ദോഷം ചെയ്തതായി കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മിന്നലാക്രമണം വിശദീകരിക്കാന്‍ എല്ലാ പാര്‍ട്ടിയുടെയും നേതാക്കളെ നേരത്തെ സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം തേടുന്നതിന് ആദ്യമായാണ് മോദി സര്‍വ്വകക്ഷിയോഗം വിളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: