വയനാട് : പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ സമരം നടത്തിയതിന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ സഭയുടെ പ്രതികാര നടപടി തുടരുന്നു. വിലക്ക് മറികടന്ന് തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്ന് ആരോപിച്ച് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
അച്ചടക്കം ലംഘിച്ചാല്‍ സന്യാസ സമൂഹത്തില്‍ നിന്നും പുറത്താകേണ്ടി വരുമെന്ന മുന്നറിയിപ്പോടുകൂടിയാണ് പുതിയ കാരണം കാണിക്കല്‍ നോട്ടീസ്. ഇത് മൂന്നാമത്തെ തവണയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നോട്ടീസ് ലഭിക്കുന്നത്. കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും സുപ്പീരിയറിന്റെ അനുമതി ഇല്ലാതെയാണ്. ദാരിദ്ര്യവ്രതം ലംഘിച്ച സിസ്റ്റര്‍ ലൂസി കളപ്പുര പുസ്തകം പ്രസിദ്ധീകരിച്ചത് വഴി അനാവശ്യ ചെലവുണ്ടാക്കിയെന്നും കത്തില്‍ പറയുന്നു. രാത്രി വൈകി മുറിയിലെത്തുന്നത് ശീലമാക്കി. ഇത് സഭാനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അനുമതി ഇല്ലാതെ വനിത ജേര്ണലിസ്റ്റിനെ ഒരു രാത്രി മുറിയില്‍ താമസിപ്പിച്ചുവെന്നും സഭ ആരോപിക്കുന്നു.
മുന്‍ വിശദീകരണങ്ങളില്‍ വ്യക്തിപരമായ ന്യായീകരണം മാത്രമാണ് ലൂസി കളപ്പുര നല്‍കിയതെന്നും കത്തില്‍ പറയുന്നു. ഫെബ്രുവരി ആറിനകം വിശദീകരണവുമായി മദര്‍ സുപ്പീരിയറിനടുത്ത് നേരിട്ടെത്തണമെന്നാണ് കഴിഞ്ഞ തവണത്തെ കാരണം കാണിക്കല്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഫ്രാങ്കോയെ എതിര്‍ത്ത് മാധ്യമങ്ങളില്‍ അഭിമുഖം നല്‍കിയതിനും, സമരം ചെയ്തതിനും സഭ നേരത്തേ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണ്. ആരാധന നടത്തുന്നതിലും. മതാധ്യാപികയാകുന്നതിലും കുര്‍ബാന നല്കുന്നതിലുമാണ് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് സിസ്റ്റര്‍ ലൂസിക്കെതിരായ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വയനാട് കാരയ്ക്കമലപ്പള്ളിയില് വിശ്വാസികള്‍ തടിച്ചുകൂടുകയും ഇത് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ സഭ ഈ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: