വാരാണസി : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ ഭൗതിക ശരീരം സ്വദേശങ്ങളിലെത്തിച്ചപ്പോള് നാട്ടുകാര്‍ സ്വീകരിച്ചത് ഇന്ത്യന്‍ പതാക വീശിയും, പാക്കിസ്ഥാനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും. വാരാണസി തോഫപുര് ഗ്രാമവാസികള്‍ സിആര്‍പിഎഫ് ജവാന് രമേശ് യാദവിന്റെ മൃതദേഹവും വഹിച്ചുള്ള സൈനിക വാഹനത്തെ സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. ദേശീയ പതാകയേന്തിയ ജനങ്ങളുടെ അകമ്പടിയോടെയാണ് യാദവിന്റെ മൃതദേഹം വീട്ടില്‍ എത്തിച്ചത്.
കരള്‍ അലിയിക്കുന്ന കാഴ്ചയാണ് വീരമൃത്യു വരിച്ച ഓരോ സൈനികന്റേയും വീട്ടില്‍ ഉള്ളത്. വീരമൃത്യുവരിച്ച സൈനികരുടെ മാതാപിതാക്കളുടേയും ഭാര്യമാരുടേയും കണ്ണുകളില്‍ വേര്‍പാടിന്റെ അശ്രു ഉണ്ടെങ്കിലും ഇതിന് കണക്കുചോദിക്കുമെന്ന് ഉത്തമ വിശ്വാസവും നിഴലിക്കുന്നുണ്ട്. ഡെറാഡൂണില്‍ എഎസ്ഐ മോഹന്‍ലാലിന്റെ മൃതദേഹത്തെ മകള്‍ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. സിആര്‍പിഎഫ് ജവാന് രോഹിതാശ് ലാംബ യുടെ മൃതദേഹവും സ്വദേശമായ ജെയ്പൂരിലെ ഗോവിന്ദപുരയില്‍ എത്തിച്ചു. സൈനികരുടെ വീടുകളിലേക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി നാട്ടുകാരുടെ വന്‍ തിരക്കാണ്.
ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യ വ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മെഴുകുതിരികള്‍ കത്തിച്ച് ജനങ്ങള്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്നതില് പാക്കിസ്ഥാനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഈ അവസരത്തില്‍ ഓരോ ഇന്ത്യാക്കാരനും ആവശ്യപ്പെടുന്നത്.
അഹമ്മദാബാദില്‍ ജെയ്ഷ ഇ മൊഹമ്മദ് നേതാവ് മസൂദ് അസറിന്റെ പോസ്റ്ററുകള്‍ കത്തിച്ചും ജനങ്ങള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധ പ്രകടനം നടത്തി. അക്രമണം നടന്ന ജമ്മു കശ്മീരിലും സ്ഥിതി വ്യത്യസ്തമല്ല. സൈനികരെ പിന്തുണച്ച് ഭീകരര്‍ക്കെതിരെ ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങി പ്രകടനം നടത്തുകയാണ്. പ്രദേശം കലാപാന്തരീക്ഷത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. എന്നാല്‍ കര്‍ഫ്യൂ ഉത്തരവ് മൈക്കിലൂടെ വിളിച്ചു പറഞ്ഞിട്ടും ജനങ്ങള്‍ പിന്മാറാത്ത അവസ്ഥയാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച ഉണ്ടായത്.
അതിനിടെ ഭീകരാക്രമണത്തിനു പിന്നില്‍ പ്രര്ത്തിച്ചവര്ക്ക് ഉറപ്പായും തക്കതായ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വെള്ളിയാഴ്ച പലാം വിമാനത്താവളത്തില്‍ എത്തിച്ച സൈനികരുടെ ഭൗതിക ശരീരത്തില്‍ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, സൈനിക മേധാവികള്‍, നിരവധി രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൃതദേഹങ്ങള്‍ സൈനികരുടെ വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: