തലശ്ശേരി: സിപിഎം ഇരിട്ടി കാക്കയങ്ങാട് സിപിഎം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഒന്‍പത് എസ്ഡിപിഐകാര്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് (മൂന്ന്) ശിക്ഷ വിധിച്ചത്. പ്രതികള്‍ 30,000 രൂപ പിഴയും അടക്കണം.
ഒന്നാം പ്രതി പി.കെ.ലത്തീഫ്, രണ്ടാം പ്രതി യു.കെ.സിദ്ധീക്ക്, മൂന്നാം പ്രതി യു.കെ.ഫൈസല്‍, നാലാം പ്രതി യു.കെ.ഉനൈസ്, അഞ്ചാം പ്രതി പുളിയിന്റകീഴില്‍ ഫൈസല്‍, ഏഴാം പ്രതി എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് പുന്നാട്ടെ വി.മുഹമ്മദ് ബഷീര്‍, എട്ടാം പ്രതി തണലോട്ട് യാക്കൂബ്, ഒന്‍പതാം പ്രതി മുഹമ്മദ് ഫാറൂഖ്, പതിനാലാം പ്രതി പാനേരി ഗഫൂര്‍ എന്നിവരേയാണ് കോടതി ശിക്ഷിച്ചത്.
2008 ആഗസ്ത് 24 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി എട്ടരയോടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചാക്കാട് മുസ്ലീംപള്ളിയുടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന് തോട്ടത്തില്‍ പതിയിരുന്ന 16 ഓളം വരുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ മഴു ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നായിരുന്നു കേസ്. വെട്ടേറ്റ ദിലീപനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരിട്ടി അമല ആശുപത്രിയിലും അവിടെ നിന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഏഴു പേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി.ശശീന്ദ്രന്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജോഷി മാത്യൂ, അഡ്വ.ജാഫര്‍ നല്ലൂര് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: