ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി കോണ്‍ഗ്രസുള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍. ഭീകരാക്രമണത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ആഭ്യന്തരമന്ത്രി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളോട് വിശദീകരിച്ചു.
രാവിലെ 11 മണി മുതല്‍ പാര്‍ലമെന്റ് ലൈബ്രറി മന്ദിരത്തിലാണ് സര്‍വകക്ഷിയോഗം തുടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കാരിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് യോഗത്തില്‍ പ്രമേയം പാസ്സാക്കി.
കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ, എന്‍സിപി നേതാവ് ശരദ് പവാര്‍, സുദീപ് ബന്ദോപാധ്യായ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയന്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ രാം വിലാസ് പസ്വാന്, പാര്‍ലമെന്ററി കാര്യമന്ത്രി നരേന്ദ്രസിംഗ് തോമര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇത്തരമൊരുപ അവസരത്തില്‍ രാഷ്ട്രീയം പറയാന്‍ ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും കോണ്‍ഗ്രസ് അതിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ഗുലാം നബി ആസാദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: