പത്തനംതിട്ട: ആചാര വൈവിദ്ധ്യത്താല്‍ സമ്പന്നമായ കേരളത്തിലേക്ക് ധാരാളം ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കേന്ദ്രഗവണ്മെന്റ് ആവിഷ്ക്കരിച്ച സ്പിരിച്വല്‍ സര്‍ക്യൂട്ട് പദ്ധതികളിലൂടെ സാദ്ധ്യമാവുമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് പറഞ്ഞു. പത്തനംതിട്ടയില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം കേരളത്തില്‍ നടപ്പാക്കുന്ന സ്വദേശി ദര്ശന് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്പിരിച്വല്‍ സര്‍ക്യൂട്ട് പദ്ധതി കേരളത്തില്‍ ആദ്യമായാണ് നടപ്പാക്കുന്നത്. ഇതുമൂലം വിവിധ ദേശക്കാരെ നമ്മുടെ നാട്ടിലേക്ക് ആകര്‍ഷിക്കാന്‍ കേരളത്തിന് സാധിക്കും. ദൈവത്തിന്റെ നാട് എന്നറിയപ്പെടുന്ന കേരളത്തില്‍ വിവിധ ആചാരങ്ങളും, ചിന്തകളും, വേഷവിധാനങ്ങളും നിറഞ്ഞുനില്ക്കുന്ന ബൃഹത്പദ്ധതിയാണിത്.
ഈപദ്ധതികള്‍ നടപ്പാക്കാന്‍ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്തനം പരിശ്രമിച്ചതിന്റെ വിജയമാണ് കേരളത്തിനുണ്ടാകുന്നത്. സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് ആരാധനാലയങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ആ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പറയുംപോലെ നീങ്ങേണ്ടിവരുമെന്ന് ആരുംതന്നെ ശങ്കിക്കേണ്ടതില്ലെന്നും മിസോറാം ഗവര്‍ണര്‍ പറഞ്ഞു.
രണ്ടു പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സ്വദേശീ ദര്‍ശനും, പ്രസാദും. ഇവിടെ നടപ്പാക്കുന്നത് സ്വദേശി ദര്‍ശനാണ്. സ്വദേശി സ്പിരിച്വലാണ് (ആത്മീയ സംക്രമണം) ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 77 പ്രോജക്ടുകള്‍ ഭാരതത്തിലുടനീളം ഈസ്കീമില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6221കോടി രൂപയുടെ പദ്ധതി 29 സ്റ്റേറ്റുകളിലായി നടപ്പാക്കുന്നു. ഇതുവരെ 30 പദ്ധതികള്‍ പൂര്‍ത്തിയായി. വാഗമണ്‍, ഗവി പദ്ധതികളുടെ ഉദ്ഘാടനം ഉടനെ നടക്കും. പ്രസാദ് സ്കീമില്‍ 832 കോടിയുടെ പ്രോജക്ടുകള്‍ നടപ്പാക്കും.
കശ്മീരില്‍ വീരചരമം പ്രാപിച്ച ജവാന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ പോയതുകാരണം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പരിപാടിയില്‍ പങ്കെടുത്തില്ല. യോഗത്തിനുമുമ്പായി ജവാന്മാരുടെ സദ്ഗതിക്കായി മൗനപ്രാര്‍ഥന നടത്തി. ആന്റോ ആന്റണി എംപി അധ്യക്ഷനായിരുന്നു. എംഎല്‍മാരായ കെ. രാജു, വീണ ജോര്‍ജ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: