ശ്രീനഗര്‍ : പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മുവില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ മൂന്നാം ദിവസവും നീട്ടി. ഭീകരാക്രമണത്തില്‍ സൈനികര്‍ വീരമൃത്യു വരിച്ചതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചുള്ള ജനങ്ങളുടെ പ്രകടനം സംഘര്‍ഷത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ജമ്മുവിലെ ക്രമസമാധാന നില മെച്ചപ്പെടുന്നത് വരെ കര്‍ഫ്യൂ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ ചില പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു.
പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച നയീ ബസ്തി, ബന്തലാബ്, ഡൊമാന, പ്രദേപ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. ചെറിയതോതില്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സൈന്യം സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. കത്തിച്ച മെഴുക് തിരിയുമായി കൊല്‍ക്കത്തയിലെ ഹസ്ര ക്രോസിങ്ങില്‍ നിന്നും മേയോ റോഡ് ഏരിയയിലെ ഗാന്ദി പ്രതിമയുടെ അടുത്തേയ്ക്കാണ് മാര്‍ച്ച് നടത്തിയത്. അതിനുശേഷം വീരമൃത്യു വരിച്ച സൈനികര്‍ക്ക് മുഖ്യമന്ത്രി ആദരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: