ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് തൊട്ടു മുമ്പ് ചുവന്ന മാരുതി ഇക്കോ കാറില്‍ ചാവേറായ ജെയ്ഷ ഇ മുഹമ്മദ് ഭീകരന് ആദില്‍ അഹമ്മദ് ധര് വരുന്നത് കണ്ടതായി സിആര്‍എപിഎഫ് ജവാന്മാരുടെ മൊഴി. 78 ബസുകളിലായി 2500 സൈനികരാണ് ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് തിരിച്ചത്. ഇവരില്‍ 4, 2 ബസ്സുകളിലെ സിആര്‍പിഎഫ് ജവാന്മാരാണ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാവുന്ന മൊഴികള്‍ നല്‍കിയിരിക്കുന്നത്.
ജമ്മു മുതല്‍ തന്നെ ചുവന്ന കാര്‍ ജവാന്മാരുടെ വാഹന വ്യൂഹത്തെ പിന്തുടര്ന്നിരുന്നു. വാഹന വ്യൂഹത്തിലെ അവസാന ബസ്സിനെ ഇടിക്കാനാണ് ആദ്യം ആദില്‍ ശ്രമിച്ചത്. എന്നാല്‍ പിന്നീട് മൂന്നാം നമ്പര്‍ ബസിനു നേരെ കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. കൂടാതെ ആക്രമണത്തിന് തൊട്ടു മുമ്പ് വാഹന വ്യൂഹത്തിന്റെ ഇരുവശത്തുകൂടിയും വണ്ടിയോടിച്ചു പോകാന്‍ ശ്രമിച്ച ആദിലിനോട് അകലം പാലിക്കാന്‍ നിര്‍ദ്ദേശിച്ചതായും ദൃക്സാക്ഷികള്‍ അറിയിച്ചു.
ഭീകരാക്രമണ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഇവിടെ നിന്നും ഇക്കോ കാറിന്റെ ബംപറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ആദിലിന് സ്ഫോടക വസ്തുക്കള്‍ കൈമാറിയവര്ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്്ജജിതമാക്കിയിട്ടുണ്ട്.
കാറിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഗുഡ്ഗാവിലെ മാരുതി സുസുക്കിയുടെ ഫാക്ടറിയില്‍ പരിശോധന നടത്തി. പുല്‍വാമ മോഡലില്‍ ആക്രമണം നടത്താന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കൂടുതല്‍ വാഹനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: