ന്യൂദല്‍ഹി: : പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും വലിയ യുദ്ധ പരിശീലനം നിര്‍ത്തിവച്ച് ഇന്ത്യന്‍ നാവിക സേന. നാല്‍പ്പതോളം യുദ്ധക്കപ്പലുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്നുവരുന്ന ട്രോപക്സ് എന്ന അഭ്യാസപ്രകടനമാണു നിര്‍ത്തിവച്ചത്. കൊച്ചിയ്ക്ക് സമീപവും, വിശാഖപട്ടണത്തിനും ചെന്നൈയ്ക്കുമിടയിലും ജനുവരി 30ന് തുടങ്ങിയ യുദ്ധ പരിശീലനങ്ങള്‍ മാര്‍ച്ച് 14നാണ് അവസാനിക്കേണ്ടിയിരുന്നത്.
പരിശീലനങ്ങള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ യുദ്ധക്കപ്പലുകള്‍ അടിയന്തിരമായി തീരത്തെത്തിച്ച് ആയുധങ്ങള്‍ നിറച്ച് സജ്ജമാകാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ, കാര്‍വാര്‍, വിശാഖപട്ടണം തീരങ്ങളിലെത്തി പൂര്‍ണ്ണമായി ആയുധം നിറക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സാധാരണ ഗതിയില്‍ യുദ്ധക്കപ്പലുകളില്‍ പൂര്‍ണ്ണമായും ആയുധങ്ങള്‍ നിറക്കാറില്ല.
ഇതിന് പുറമെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന മുഴുവന്‍ കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവധിയിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും എത്രയും വേഗം തിരിച്ചെത്താന്‍ കഴിഞ്ഞ ദിവസം നാവിക സേന നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: