കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഹവില്‍ദാര്‍ വി.വി. വസന്തകുമാറിന്റെ വാഴക്കണ്ടി തറവാട്ടിലെത്തി അദ്ദേഹത്തിന്റെ അമ്മയെയും ഭാര്യയെയും ആശ്വസിപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാന് നാളുകളായി ഒളിയുദ്ധം നടത്തുന്നു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യം. എന്നാല്‍, ശക്തമായ ഭരണസംവിധാനമാണ് ഇന്ന് കേന്ദ്രത്തിലുള്ളത്. രാജ്യം ഒന്നാകെ സൈനികര്‍ക്കൊപ്പമാണ്. കേന്ദ്ര സര്‍ക്കാര്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്യും. ഈ അവസരത്തില്‍ നമുക്ക് ഇവരുടെ കണ്ണീരൊപ്പാന്‍ കൂടെ നില്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു. വസന്തകുമാര്‍ അന്ത്യവിശ്രമം കൊള്ളുന്നിടത്ത് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പുഷ്പാര്‍ച്ചന നടത്തി.
വസന്തകുമാര്‍ ഭാരതാംബയുടെ വീരപുത്രനാണെന്ന് വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം വി. മുരളീധരന് എംപിയും പറഞ്ഞു. വസന്തകുമാറിന്റെ കുടുംബത്തിനായി ചെയ്യാന്‍ സാധിക്കുന്നതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്യും. വസന്തകുമാറിന്റെ ജീവത്യാഗം വെറുതെയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വസന്തകുമാര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് മുരളീധരന് പുഷ്പാര്‍ച്ചന നടത്തി. ബിജെപി മേഖലാ പ്രസിഡന്റ് വി.വി. രാജന്, ജില്ല പ്രസിഡന്റ് സജി ശങ്കര്‍, പി. രഘുനാഥ്, കെ. സദാനന്ദന്, പി.ജി. ആനന്ദ്കുമാര്‍, ശാന്തകുമാരി, പ്രശാന്ത് മലവയല്‍, ആരോടരാമചന്ദ്രന്‍, ടി.എം. സുഭീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: