ന്യൂദല്‍ഹി: അയല്‍രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ഭീകരവാദം നയമാക്കിയ പാക്കിസ്ഥാന് കനത്ത താക്കീതുമായി ഇറാന്. ഭീകരര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ആക്രമിക്കുമെന്ന് ഇറാന് സൈനിക മേധാവി മുഹമ്മദി ജാഫറി പാക്കിസ്ഥാന് മുന്നറിയിപ്പ് നല്കി. സുന്നി ഭീകരരെ പിന്തുണയ്ക്കുന്നത് സൗദിയും യുഎഇയും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേഖലയില്‍ ഭീകരവാദത്തിനെതിരെ ഇന്ത്യയും ഇറാനും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും സഹിച്ചത് മതിയെന്നും ഇറാന് വിദേശകാര്യ സഹമന്ത്രി സയ്യിദ് അബ്ബാസ് അരാഘ്ച്ചിയും വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബള്‍ഗേറിയയിലേക്കുള്ള യാത്രക്കിടെയാണ് സുഷമ ഇറാനിലെത്തി കൂടിക്കാഴ്ച നടത്തിയത്.
തെക്കു കിഴക്കന്‍ ഇറാനിലെ സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലെ സഹെദാന്‍ സെക്ടറില്‍ ബുധനാഴ്ച പാക് ഭീകരസംഘടന ജയ്ഷ് അല്‍ അദില്‍ നടത്തിയ ചാവേറാക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്ച കശ്മീരിലെ പുല്‍വാമയില്‍ നടന്നതിന് സമാനമായി സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സൈനിക വാഹനത്തിലേക്ക് ഓടിച്ചുകയറ്റിയായിരുന്നു ആക്രമണം. പാക്കിസ്ഥാനെതിരെ നടപടിക്ക് ഇറാന് ജനതയും മുറവിളി കൂട്ടുന്നുണ്ട്. സൈനികരുടെ സംസ്കാര ചടങ്ങിലാണ് സൈനിക മേധാവി പാക്കിസ്ഥാനെതിരെ തുറന്നടിച്ചത്.
പാക് ചാരസംഘടനയായ ഐഎസ്ഐക്ക് ആക്രമണത്തില്‍ ബന്ധമുണ്ടെന്ന് ജാഫറി ചൂണ്ടിക്കാട്ടി. പാക് സര്‍ക്കാര്‍ ചാവേറുകള്‍ക്ക് സംരക്ഷണം നല്കുന്നു. ഇതിന് അവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നതില്‍ ഒരു സംശയവും വേണ്ട. സൗദി അറേബ്യയും യുഎഇയും സുന്നി ഭീകരരെ ഇറാനില്‍ ആക്രമണം നടത്താന്‍ പ്രോത്സാഹിപ്പിക്കുകയാണ്. ഇതിന് തക്കതായുള്ള പ്രതികരണം ആ രാജ്യങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ഇറാന്റെ ക്ഷമ അവസാനിച്ചുവെന്ന് ഇവരെല്ലാം മനസ്സിലാക്കണം. സൈനികരുടെ ചോരയ്ക്ക് പകരം ചോദിക്കും. അദ്ദേഹം വ്യക്തമാക്കി.
രാജ്യം പ്രതികാരം ചെയ്യുമെന്ന് പ്രസിഡന്റ് ഹസ്സന് റൗഹാനി വ്യക്തമാക്കി. ഭീകരത അംഗീകരിക്കില്ല. ആയുധങ്ങളും പണവും നല്കി ആക്രമണം നടത്തുന്നത് പുറത്തുനിന്നുള്ളവരാണെന്ന് പാക്കിസ്ഥാനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. പാക് അംബാസഡര്‍ റിഫത് മസൂദിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചു. ബന്ധം വഷളാകാതിരിക്കുന്നതിന് ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: