ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്ക് സേനയുടെ പങ്ക് കൂടി സ്ഥിരീകരിച്ച് അതിര്‍ത്തിയില്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങി ഇന്ത്യ. ജമ്മു കശ്മീരിലെ ഉധംപുര്‍ ആസ്ഥാനമായുള്ള കരസേനയുടെ വടക്കന്‍ കമാന്‍ഡിന്റെ നേതൃത്വത്തിലാണ് പ്രത്യാക്രമണ തന്ത്രങ്ങള്‍ ഒരുക്കുന്നത്.
മിന്നലാക്രമണത്തില്‍ വൈദഗ്ധ്യമുള്ള കര, വ്യോമ സേനകളുടെ കമാന്‍ഡോ വിഭാഗങ്ങളായ പാരാ സ്പെഷല്‍ ഫോഴ്സ്, ഗരുഡ് എന്നിവയ്ക്കു ജാഗ്രതാ നിര്‍ദേശം നല്കി കഴിഞ്ഞു. രാജസ്ഥാനിലെ പൊഖ്റാനില്‍ നടത്തിയ അഭ്യാസപ്രകടനത്തില്‍ ശത്രു മേഖലകളില്‍ കടന്നുകയറിയുള്ള മിന്നലാക്രമണങ്ങളിലുള്ള പരിശീലനവും ഗരുഡ് കമാന്‍ഡോകള്‍ നടത്തി.
യുദ്ധവിമാനങ്ങളില്‍ നിന്നുള്ള മിസൈലാക്രമണത്തിന് പ്രത്യാക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തി മേഖലകളില്‍ ആകാശ മിസൈലുകള്‍ ഒരുക്കും. പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ചൈനയുടെ ഇടപെടലുണ്ടായേക്കുമെന്ന് കണക്കുകൂട്ടലില്‍ വടക്ക്, കിഴക്കന്‍ അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: