ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് രാജ്യത്തെ വിവിധ ക്രിക്കറ്റ് അസോസിയേഷനുകള്‍. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷനും മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയും പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു.
പഞ്ചാബിലെ മൊഹാലി സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നാണ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കിയത്. മുന്‍ പാക് ക്യാപ്റ്റനും നിലവില്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാന്, വസീം അക്രം, ഷാഹിദ് അഫ്രീദി, ജാവേദ് മിയാന്‍ദാദ് തുടങ്ങി പതിനഞ്ച് താരങ്ങളുടെ ചിത്രങ്ങളാണ് സ്റ്റേഡിയത്തില്‍ നിന്നും നീക്കം ചെയ്തത്. ധീര സൈനികരോടുള്ള ആദര സൂചകമായാണ് നടപടിയെന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു.
രാജസ്ഥാനിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലെ ഗ്യാലറിയിലുണ്ടായിരുന്ന പാക് താരങ്ങളുടെ ചിത്രങ്ങളും അസോസിയേഷന് നീക്കിയിട്ടുണ്ട്. മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയിലെ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ചിത്രങ്ങളില്‍ നിന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ചിത്രം കഴിഞ്ഞ ദിവസം നീക്കിയിരുന്നു.
ഇക്കഴിഞ്ഞ പതിനാലാം തീയതിയായിരുന്നു കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ ചാവേര്‍ ആക്രമണമുണ്ടായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ബസ് മാര്‍ഗം പോയ സൈനികര്‍ക്ക് നേരെയായിരുന്നു ഭീകരാക്രമണം. സൈനികര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരന് സ്ഫോടകവസ്തു നിറച്ച കാര്‍ ഇടിപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ 40 സൈനികരാണ് വീരമൃത്യു വരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: