കൊച്ചി: നിയമ വിരുദ്ധമായി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഹര്‍ത്താലിന് ആഹ്വാനം നല്കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യക്കോസിന് കോടതിയലക്ഷ്യ നോട്ടീസയക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്കി.
ഡീന്‍ കുര്യക്കോസിനെ കൂടാതെ കാസര്‍കോട് ജില്ലാ ചെയര്മാന്, കണ്‍വീനര്‍ എന്നിവര്‍ക്കും നോട്ടീസയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ഇവര്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനും നിര്‍ദേശമുണ്ട്.
നിയമവിരുദ്ധമായ ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് നഷ്ടത്തിന്റെ ഉത്തരവാദിത്തമുണ്ട്. ഹര്‍ത്താലില്‍ പ്രവര്‍ത്തനം നിര്‍ത്തിയ പൊതു സര്‍വ്വീസുകള്‍ നിയമവിരുദ്ധ ഹര്‍ത്താലിനെ പിന്തുണച്ചതിന് തുല്യമാണ്. അതുകൊണ്ട് സര്‍വീസ് നിര്‍ത്തിയവര്‍ക്കെതിരെ നടപടി വേണം. പൊതുസര്‍വ്വീസുകള്‍ നിര്‍ത്തിയിട്ടുണ്ടെങ്കില്‍ ഉടന്‍ പുനരാരംഭിക്കണം.
മുന്നറിയിപ്പില്ലാതെയുള്ള ഹര്‍ത്താല്‍ പ്രഖ്യാപനം കോടതിയലക്ഷ്യവും ക്രിമിനല്‍ കുറ്റവുമാണെന്നു വ്യക്തമാക്കിയ കോടതി, സേവനങ്ങള്‍ നിര്‍ത്തി വയ്ക്കരുതെന്നും മോഡല്‍ പരീക്ഷ എഴുതാന്‍ കുട്ടികളെ പരീക്ഷാ ഹാളുകളില്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോടതി ഉത്തരവ് നടപ്പാക്കാന്‍ എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ടെന്നു വ്യക്തമാക്കിയ കോടതി ഉത്തരവ് ലംഘിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ വകുപ്പുണ്ടോ എന്നു പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഴുദിവസം മുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ഇന്നലെ ഫേസ്ബുക്കിലുടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: