കാഞ്ഞങ്ങാട്: അധികാരത്തിന്റെ അഹങ്കാരത്തില്‍ കൊലക്കത്തി താഴെ വെയ്ക്കാതെ അഴിഞ്ഞാടുന്ന സിപിഎമ്മുകാര്‍ കഴിഞ്ഞ ദിവസം രണ്ടു ചെറുപ്പക്കാരെ കൊലപ്പെടുത്തി.
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് സിപിഎം സംഘം വെട്ടിക്കൊന്നത്. പെരിയ കല്യോട്ട് കൃപേഷ്, ശരത്ലാല് എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 7.45 നാണ് നാടിനെ നടുക്കിയ അരുംകൊല. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. രണ്ട് ബൈക്കുകളും പിടിച്ചെടുത്തതായാണ് വിവരം.
അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അവിടുത്തെ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കൊലപാതകത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. ശരത് ലാലിന്റെ കഴുത്തിലും ഇരുകാലുകളിലും ആഴത്തിലുള്ള വെട്ടേറ്റു. ഇരുകാലുകളില്‍ മാത്രമായി അഞ്ചിലേറെ മാരക വെട്ടുകളാണുള്ളത്. ആക്രമത്തില്‍ കൈകളിലെ അസ്ഥികള്‍ തകര്‍ന്നിരുന്നു. കൃപേഷിന്റെ തലയിലാണ് ആഴത്തില്‍ വെട്ടേറ്റത്.
കൊലപ്പെടുത്തിയത് കൊടുവാള് ഉള്‍പ്പെടെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാകാമെന്നാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് കൃപേഷിന്റെ മരണകാരണം. വെട്ടേറ്റു തല പിളര്‍ന്നു. ശരത്ലാലിന്റെ ശരീരത്തില്‍ 15 വെട്ടുണ്ട്. ഇതില്‍ രണ്ടു വെട്ടുകള്‍ മരണകാരണമായതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരത്തിന്റെ ഇടതു നെറ്റി മുതല്‍ 23 സെന്റിമീറ്റര്‍ നീളത്തിലുള്ള മുറിവാണ് ഒന്ന്. വലതു ചെവി മുതല്‍ കഴുത്ത് വരെ നീളുന്നതാണ് വെട്ട് രണ്ടാമത്തേത്. മുട്ടിനു താഴെ മാത്രം അഞ്ചിടത്തു വെട്ടേറ്റു. അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന രീതിയില്‍ മാരകമായ മുറിവുകളാണു കാലുകളില്‍. കൃപേഷിന്റെ മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റത്. 11 സെന്റിമീറ്റര്‍ നീളത്തിലും 2 സെന്റിമീറ്റര്‍ ആഴത്തിലുമുള്ള വെട്ടേറ്റതായും കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് പേരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊല നടന്ന സ്ഥലത്തുനിന്നും യുവാക്കളെ വെട്ടാനുപയോഗിച്ച വടിവാളിന്റെ പിടി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ റെയ്ഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ കാസര്‍കോട്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: