കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള കണക്കെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ ആകെ വോട്ടര്‍മാര്‍ 18,91,492 പേര്. ഇതില്‍ 8,83,951 പുരുഷവോട്ടര്‍മാരും 10,07,539 വനിതാ വോട്ടര്‍മാരുമാണുള്ളത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ രണ്ടുവോട്ട് ഇക്കുറിയുണ്ട്. ഇക്കുറി പ്രവാസിവോട്ടര്മാരുടെയെണ്ണം കൂടിയിട്ടുണ്ട്. 10,670 പുരുഷവോട്ടര്‍മാരും 389 സ്ത്രീവോട്ടര്‍മാരുമാണ് ഈ വിഭാഗത്തിലുള്ളത്
ജില്ലയില്‍ അഴീക്കോട്, കണ്ണൂര്‍ മണ്ഡലത്തിലാണ് ഓരോ ആള് വീതം ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളത്. പ്രവാസിവോട്ടുകള്‍ കൂടുതലുള്ളത് കൂത്തുപറമ്പ് മണ്ഡലത്തിലാണ് 3,583. ഏറ്റവും കുറവ് പേരാവൂരിലും 326.
ഇത്തവണതളിപ്പറമ്പിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍; 1,92,699 പേര്. ഏറ്റവും കുറവ് കണ്ണൂരിലും. 149 പോളിങ് സ്റ്റേഷനുകളിലായി 1,58,593 വോട്ടര്‍മാരാണിവിടെ. അതേസമയം വനിതാവോട്ടര്‍മാര്‍ ഏറ്റവും കൂടുതലും തളിപ്പറമ്പിലാണ്; 1,03,253. കുറവ് പേരാവൂരില്‍; 83,807. പുരുഷവനിതാ വോട്ടര്‍മാരുടെ അനുപാതം ഏറ്റവും കുറഞ്ഞ മണ്ഡലം ഇരിക്കൂറാണ്. പുരുഷന്മാരേക്കാള് 1,858 വനിതാവോട്ടര്‍മാര്‍ മാത്രമേ ഇവടെയുള്ളൂ. അതേസമയം കല്യാശ്ശേരിയിലാണ് ഏറ്റവും വലിയ വ്യത്യാസം. ഇവിടെ പുരുഷവോട്ടര്‍മാരെക്കാള്‍ 18,216 വനിതാവോട്ടര്മാരുണ്ട്.
കണ്ണൂര്‍ ജില്ലയില്‍പ്പെടുന്ന കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലും വോട്ടര്‍മാരുടെ എണ്ണം കൂടിയിട്ടുണ്ട്. 12,12,678 വോട്ടര്‍മാരാണ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലായുള്ളത്. ഇതില്‍ 6,42,633 സ്ത്രീവോട്ടര്‍മാരും 54,00,043 പുരുഷവോട്ടര്മാരുമാണുള്ളത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള രണ്ടുപേരും കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: