മട്ടന്നൂര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ എബിവിപിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച പോസ്റ്ററുകളും ജവാന്മാരുടെ ഫോട്ടോകളും നശിപ്പച്ചത് പ്രതിഷേധാര്‍ഹമാണെന്ന് എബിവിപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.പി.പ്രിജു പ്രസ്താവനയില്‍ അറിയിച്ചു.
ധീര ജവാന്മാരുടെ മരണത്തില്‍ രാജ്യം ഒന്നടങ്കം കണ്ണീരൊഴുക്കുമ്പോള്‍ രാജ്യമെമ്പാടും പാക് ഭീകരവാദത്തിനെതിരെ പ്രതിഷേധം അലയടിക്കുമ്പോള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല.
കാമ്പസുകളില്‍ അക്രമങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്ന ഛിദ്ര ശക്തികള്‍ തന്നെയാണ് ഇരുളിന്റെ മറപറ്റികൊണ്ട് ഇത്തരത്തിലുള്ള ഹീനകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കാമ്പസുകളില്‍ മതഭീകരവാദത്തിന് പിന്തുണ നല്‍കിക്കൊണ്ട് രാഷട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരാണ് ഇതിന് പിന്നിലും പ്രവര്‍ത്തിച്ചിട്ടുള്ളത്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസില്‍ ഭീകരവാദിയായ അഫ്സല് ഗുരുവിനെ അനുസ്മരിച്ചവരും, പാക്കിസ്ഥാന് വേണ്ടി സിന്ദാബാദ് വിളിച്ചുവരും, തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ഇന്ത്യന്‍ സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് നടത്തിയ പരിപാടിക്ക് നേരെ അക്രമം അഴിച്ചുവിട്ടവരും തന്നെയാണ് കാമ്പസുകളില്‍ ഇത്തരത്തിലുള്ള ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നും പ്രിജു പറഞ്ഞു.
സംഭവത്തില്‍ എബിവിപി മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജ് യൂണിറ്റ് മട്ടന്നൂര്‍ പോലീസില്‍ പരാതി നല്കി. ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് പ്രിജു ആവശ്യപ്പെട്ടു. കാമ്പസിലെ ഇത്തരം ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുഴുവന്‍ ദേശസ്നേഹികളെയും അണിനിരത്തി എബിവിപി നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടി സംഘടി പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: