കൂടാളി: ഭാരതത്തിന്റെ ഇന്നത്തെ കുതിപ്പില്‍ അസ്വസ്ഥരായവര്‍ ഒത്തുചേര്‍ന്ന് നമ്മുടെ രാഷ്ട്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന് പറഞ്ഞു. കൂടാളി ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ പ്രൗഢ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പട്ടാളക്കാര്‍ സ്ത്രീകളെ ബലാല്‍സംഘം ചെയ്യുന്നവരാണെന്ന് പറയുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കന്മാര് ഇത്തരം വിധ്വംസക ശക്തികള്‍ക്കൊപ്പം നിന്ന് അവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നു. എന്നാല്‍ ധര്മത്തില് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സംഘം ഭാരതത്തിലെന്നല്ല കേരളത്തിലും ഇന്ന് പലവിധ ധര്‍മ്മ പ്രവര്‍ത്തനങ്ങളും നടത്തുന്നു.മറ്റുള്ളവരെല്ലാം ഭരണ വര്‍ഗ്ഗത്തിന്റെ ശീതളഛായയില്‍ വളര്‍ന്നപ്പോഴും സംഘത്തിന്റെ വളര്‍ച്ച അങ്ങിനെ ആയിരുന്നില്ല. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയില്‍ ഓരോ പ്രദേശത്തും ജയിലിറകള് തീര്‍ത്ത് സംഘപ്രവര്‍ത്തകരെ വേട്ടയാടിയപ്പോള്‍ നിശ്ചയദാര്‍ഡ്യത്തോടെ സംഘം അതിനെ നേരിട്ടു. ശബരിമലയുടെ പേരില്‍ ജാതി സാമുദായിക ചിന്തകള്‍ ഇളക്കിവിട്ട് സമാജത്തെയും നമ്മുടെ സംസ്കാരത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മറ്റ് സംഘടിത മതങ്ങളെ പ്രീണിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും സേതുമാധവന് പറഞ്ഞു. വിഭാഗ് സംഘചാലക് കൊളക്കോട്ട് ചന്ദ്രശേഖരന് ദീപപ്രോജ്വലനം നടത്തി. വിഭാഗ് കാര്യവാഹ് കെ.വി.ജയരാജന് മാസ്റ്റര്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് നടന്ന സമാപന സാംഘിക്കില്‍ ആദ്യകാല പ്രചാരകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ പി.നാരായണ്‍ജി മുഖ്യഭാഷണം നടത്തി. അച്ചടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഭാരതത്തിന്റെ സമസ്തമേഖലകളിലും കടന്നുകയറാനും കീഴടക്കാനും സംഘത്തിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യം പറയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെപ്പോലും നിഷ്പ്രഭരാക്കി ഈ മേഖലയില്‍ ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടിത ശക്തിയായി വളര്‍ന്ന ഭാരതീയ മസ്ദൂര്‍ സംഘം നേടിയ നേട്ടം ഇതില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ്ബാബു,പ്രാന്തീയ വിദ്യാര്‍ത്ഥി വത്സന് തില്ലങ്കേരി, പ്രാന്ത സേവാ പ്രമുഖ് എ.വിനോദ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് പ്രൗഢ കുടുംബ സംഗമം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: