മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ മലപ്പുറം ജില്ലയില്‍ പരക്കെ അക്രമം. ഇന്നലെ രാവിലെ മലപ്പുറം കോട്ടപ്പടിയിലെ ഡിഡിഇ ഓഫീസിലേക്ക് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ ഓഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ച ജീവനക്കാരെ മുറിയില്‍ പൂട്ടിയിട്ടു. പോലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറുകളില്‍ മലപ്പുറത്തെ സ്ഥിതി ശാന്തമായിരുന്നു. എന്നാല്‍, പത്ത് മണിയോടെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ വാഹനങ്ങള്‍ തടഞ്ഞു, കടകള്‍ അടപ്പിച്ചു.
മലപ്പുറം നഗരത്തിലെ കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ ഹെഡ് ഓഫീസ് അടപ്പിച്ചു. യുഡിഎഫ് ഭരിക്കുന്ന നഗരസഭാ ഓഫീസിലേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, ഓഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കുന്നുമ്മലിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ കയര്‍ കെട്ടി ബസ്സുകള്‍ പുറത്തേക്കിറങ്ങാതെ തടഞ്ഞു.
കൊണ്ടോട്ടിയിലും മലപ്പുറത്തും സ്വകാര്യ ബസ്സുകള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. മഞ്ചേരി, തിരൂര്‍, പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, ചങ്ങരംകുളം എന്നിവിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: