കൊച്ചി: കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ)യുടെ വല്ലാര്‍പാടത്തെ മള്‍ട്ടിസ്പീഷീസ് അക്വാകള്‍ച്ചര്‍ കോംപ്ലക്സില്‍ (എംഎസി) നിന്ന് കാരച്ചെമ്മീന് കുഞ്ഞുങ്ങളുടെ വിതരണം തുടങ്ങി. രോഗബാധയും പ്രതിരോധശേഷി ഇല്ലായ്മയും മൂലം കേരളത്തില്‍ ഇല്ലാതായ കാരച്ചെമ്മീന് ശാസ്ത്രീയമായി ഉത്പാദിപ്പിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്.
പത്തു വര്‍ഷം മുമ്പു വരെ രാജ്യത്ത് വ്യാപകമായിരുന്നു കാരച്ചെമ്മീന് കൃഷി. രോഗരഹിതമായ കുഞ്ഞുങ്ങളെ കിട്ടാനില്ലാത്തതിനാല്‍ 2009 മുതല്‍ വനാമി ചെമ്മീനാണ് കൃഷി ചെയ്തിരുന്നതെന്ന് എംപിഇഡിഎ ചെയര്മാന് കെ.എസ്. ശ്രീനിവാസ് ചൂണ്ടിക്കാട്ടി. വനാമി ചെമ്മീന്‍ വന്‍തോതില്‍ കൃഷി ചെയ്യുന്ന വിയറ്റ്നാം, തായ്ലന്ഡ്, ചൈന എന്നിവിടങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുരുതരമായ രോഗബാധ കണ്ടുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ അത്തരം അവസ്ഥയുണ്ടാകാതിരിക്കാനാണ് കാരച്ചെമ്മീന് കൃഷി പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചത്. ചെമ്മീന്‍ കയറ്റുമതിക്കായി കൂടുതല്‍ കാരച്ചെമ്മീന് നല്കാന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതു വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോ മുന്‍ ഡയറക്ടറും കേരള പോലീസ് മുന്‍ ഡിജിപിയുമായിരുന്ന പി.കെ. ഹോര്‍മിസ് തരകന് ഒരു ലക്ഷം കാരച്ചെമ്മീന് കുഞ്ഞുങ്ങളെ നല്കി എംപിഇഡിഎ ചെയര്മാന് കെ.എസ്. ശ്രീനിവാസ് ആദ്യ വില്‍പ്പന നടത്തി.
അന്താരാഷ്ട്രതലത്തില്‍ മികച്ച വില കിട്ടുമെന്നതിനാല്‍ രാജ്യത്ത് കാരച്ചെമ്മീന് കൃഷി പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു എംഎസിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: