തൃശൂര്‍: എഴുത്തുകാരനും ആകാശവാണി, ദൂരദര്ശന് മുന്‍ ഡയറക്ടറുമായ സി.പി. രാജശേഖരന് സാംസ്കാരിക നഗരി വിട നല്കി. സാഹിത്യ അക്കാദമി ഹാളില്‍ ഇന്നലെ രാവിലെ പൊതുദര്‍ശനത്തിന് വച്ച സിപിആറിന്റെ ഭൗതിക ശരീരത്തില്‍ കലാ-സാംസ്കാരിക-സാഹിത്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി പേര് ആദരാഞ്ജലി അര്‍പ്പിച്ചു.
മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് തുടങ്ങിയവരുള്പ്പെടെയുള്ളവര് സിപിആറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ചയാണ് എഴുപത്തിയൊന്നുകാരനായ സി.പി. രാജശേഖരന് അന്തരിച്ചത്.
റേഡിയോ പ്രേക്ഷകരുടെ പ്രിയങ്കരനായ സിപിആര്‍ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായ ടാഗോര്‍ നാഷണല്‍ സ്കോളര്‍ഷിപ്പിന് കേരളത്തില്‍ നിന്ന് ആദ്യം അര്‍ഹനായത് രാജശേഖരനായിരുന്നു. വടക്കന്‍ പറവൂര്‍ സ്വദേശിയായ ഇദ്ദേഹം രണ്ട് ഡസനിലേറെ നാടകങ്ങളും ബാലസാഹിത്യ കൃതികളും നിരൂപണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈലോപ്പിള്ളി സ്മാരക സമിതി പ്രസിഡന്റ് പദവിയും വഹിച്ചു. ദൂരദര്‍ശനില്‍ നിന്നു വിരമിച്ച ശേഷം സുപ്രഭാതം ദിനപത്രത്തിന്റെ പ്രഥമ ചീഫ് എഡിറ്ററായിരുന്നു. സംസ്കാരം രാമവര്‍മപുരത്തെ മൈത്രീലൈനിലെ വീട്ടുവളപ്പില്‍ നടത്തി. ഭാര്യ: ശൈലജ നായര്‍. മക്കള്‍: രാജ് കീര്‍ത്തി, ദിവ്യ കീര്‍ത്തി. മരുമക്കള്‍: അനുരാജ്, മനു നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: