കൊച്ചി: പ്രളയബാധിതര്‍ക്കുള്ള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്ന രണ്ടാം അപ്പീല്‍ അതോറിറ്റിയായി സ്ഥിരം ലോക്അദാലത്തിനെ ഹൈക്കോടതി നിയോഗിച്ചു. സ്വതന്ത്ര ജുഡീഷ്യല്‍ അധികാരമുള്ള സ്ഥിരം ലോക്അദാലത്തിനെ നോമിനേറ്റ് ചെയ്യുന്നതിലൂടെ മാത്രമേ നീതി ഉറപ്പാക്കാന്‍ കഴിയൂവെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
സ്ഥിരം ലോക്അദാലത്തിനെ രണ്ടാം അപ്പീല്‍ അതോറിറ്റിയായി നിയോഗിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കുന്നത് കാലതാമസമുണ്ടാക്കും. നിലവിലുള്ള സ്ഥിരം ലോക് അദാലത്തിനെ അപ്പീല്‍ അതോറിറ്റിയായി നിയോഗിക്കുകയാണെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
ആദ്യ രണ്ടു തലങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഉത്തരവുകള്‍ നല്കുമ്പോള് അപ്പീല്‍ എവിടെ നല്‍കണമെന്നും സമയപരിധി എത്രയാണെവും ഉത്തരവുകളില്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
നിലവിലെ ഒന്നാം അപ്പീല്‍ അധികാരിയായ ജില്ലാ കളക്ടറുടെ തീര്‍പ്പില്‍ ആക്ഷേപമുള്ളവര്‍ക്ക് 60 ദിവസത്തിനുള്ളില്‍ സ്ഥിരം ലോക്അദാലത്തിന് അപ്പീല്‍ നല്‍കാം. പരാതികള്‍ പരിഹരിക്കാന്‍ ദ്വിതല സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാ തലങ്ങളില്‍ പരാതികള്‍ ദുരന്ത നിവാരണത്തിന്റെ ചുമതലയുള്ള സബ് കളക്ടര്‍ അല്ലെങ്കില്‍ എഡിഎം പരിഗണിക്കും. ഇതിന്റെ അപ്പീല്‍ അധികാരി ദുരന്ത നിവാരണ സമിതി ചെയര്മാന് കൂടിയായ ജില്ലാ കളക്ടറാണ്.
എന്നാല്‍, ജുഡീഷ്യല്‍ അധികാരമുള്ള സ്വതന്ത്ര അതോറിറ്റിക്കു മുന്നില്‍ അപ്പീല്‍ നല്കാന് സംവിധാനമില്ലെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: