തിരുവനന്തപുരം: കാസര്‍കോട്ട് സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ പിണറായി ഭരണത്തിനു കീഴിലെ ചുവപ്പുഭീകരതയുടെ ഒടുവിലത്തെ ഇരകളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള.
സിപിഎമ്മും കോണ്‍ഗ്രസും അഖിലേന്ത്യാതലത്തില്‍ മാത്രമല്ല കേരളത്തിലും സഖ്യത്തിലും സഹകരണത്തിലുമാണെന്നതാണ് ഏറെ വിചിത്രം. കോണ്‍ഗ്രസുകാര്‍ ഇതിനു നല്കുന്ന വില കനത്തതാകും. അണികളെയും അനുയായികളെയും കൊടുംവഞ്ചനയ്ക്കു വിധേയമാക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കാസര്‍കോട്ടെ കൊലപാതകത്തെക്കുറിച്ചുള്ള എഐസിസി അധ്യക്ഷന്‍ രാഹുലിന്റെ ‘ട്വീറ്റി’ല്‍ അരുംകൊലയുടെ പിന്നിലും മുന്നിലും പ്രവര്‍ത്തിച്ച സിപിഎമ്മിനെ പറ്റി പരോക്ഷമായിപ്പോലും ഒരു വാക്ക് പരാമര്‍ശിച്ചിട്ടില്ലെന്നത് ഈ വഞ്ചന തുറന്നു കാട്ടുന്നു. പാര്‍ട്ടിയോടും പ്രത്യയശാസ്ത്രത്തോടും പ്രതിബദ്ധതയുള്ള കോണ്‍ഗ്രസുകാര്‍ ഈ രാഷ്ട്രീയ വഞ്ചന തിരിച്ചറിഞ്ഞ് പ്രതികരിക്കണം.
മുല്ലപ്പള്ളി രാമചന്ദ്രനും അണികളെ വഞ്ചിക്കുന്നതിന് നേതൃത്വം നല്കുന്നു. സിപിഎമ്മും കോണ്‍ഗ്രസുമായി ബിജെപിക്കെതിരെ സഹകരണമാവാമെന്ന മുല്ലപ്പള്ളിയുടെ പച്ചക്കൊടിയുടെ ബലിയാടുകളാണ് ഈ രണ്ടു യൂത്ത് കോണ്‍ഗ്രസുകാര്‍. വധഭീഷണി ഉണ്ടായിരുന്നിട്ടും പുറത്തിറങ്ങാനും പ്രവര്‍ത്തിക്കാനും ഈ രണ്ടു യുവാക്കള്‍ക്കു ധൈര്യം പകര്‍ന്നത് കോണ്‍ഗ്രസ്-സിപിഎം സഹകരണത്തെക്കുറിച്ചുള്ള സംസാരമാണ്. സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ആഴവും അതിന്റെ അപകടവും യൂത്ത് കോണ്‍ഗ്രസ് മനസിലാക്കണമെന്നും കൊലപാതകത്തെ ബിജെപി ശക്തിയായി അപലപിക്കുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: