കണ്ണൂര്‍: ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ കാസര്‍കോടു ജില്ലയില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുണ്ടാക്കിയ അവിശുദ്ധ സഖ്യത്തിനു മേല്‍ സിപിഎമ്മുകാരുടെ രക്താഭിഷേകം. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ അരിഞ്ഞിട്ടപ്പോള്‍ ജില്ലയിലുണ്ടാക്കിയ കൂട്ടുകെട്ടും ചര്‍ച്ചയാവുന്നു.
എന്മകജെ, കാറഡുക്ക, പൈവളിക്കെ, കുറ്റിക്കോല്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ്സ്-മാര്‍കിസ്റ്റ്-ലീഗ് സഖ്യം കാലങ്ങളായി ഭരണം നടത്തുന്നത്. ബിജെപിയെ മാറ്റിനിര്‍ത്താനെന്ന കാരണം പറഞ്ഞാണ് ഇരു കക്ഷികളും വിവിധ പഞ്ചായത്തുകളില്‍ അധികാരം പങ്കിടുന്നത്. ബിജെപിയെ താഴെയിറക്കുകയെന്ന ഏക ലക്ഷ്യത്തോടെ അവിശ്വാസം കൊണ്ടുവന്ന് കോണ്‍ഗ്രസ്സ്-മാര്‍ക്സിസ്റ്റ്-ലീഗ് സഖ്യം പല പഞ്ചായത്തുകളിലും അധികാരം പിടിക്കുകയായിരുന്നു. ഇത് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയാറുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമം അവസാനിപ്പിച്ച് വന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ കേരളത്തില്‍ സിപിഎമ്മിനെ കൂടെ കൂട്ടാമെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്, ഇന്നലെ വെട്ടേറ്റു വീണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടിലിരുന്നു കരഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎമ്മിന്റെ കൊലക്കത്തിക്ക് മുന്നില്‍ കുരുതി കൊടുക്കുകയും നേതാക്കള്‍ കൈകോര്‍ത്ത് പിടിച്ച് അധികാര കസേര പങ്കിടുകയും ചെയ്യുന്നതാണ് പൊതു സമൂഹത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ചര്‍ച്ചയാവുന്നത്.
രണ്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലെങ്കിലും സിപിഎമ്മുമായുള്ള ഭരണം ഒഴിവാക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാവണമെന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ത്തന്നെ ശക്തമായതായി അറിയുന്നു. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഇരട്ടക്കൊലപാതകം നടന്നിരിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം നേതാക്കളുടെ കൂടെക്കൂടി എന്തിന് ഭരണം മുന്നോട്ട് കൊണ്ടു പോകണമെന്ന ചോദ്യമാണ് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്.
കൊലപാതകത്തില്‍ കോണ്‍ഗ്രസ്സ് നേത്യത്വത്തിന് പ്രതിഷേധിക്കാന്‍ പോലും അര്‍ഹതയില്ലെന്നും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സിപിഎമ്മിന്റെ പിന്തുണയോടെ ഭരിക്കുന്ന പഞ്ചായത്തുകളിലെ ഭരണം പിന്‍വലിക്കണമെന്നും ആവശ്യം ശക്തമാണ്. ഇല്ലെങ്കില്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നതടക്കം കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നും ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചതായും അറിയുന്നു. കൊലപാതകികളുടെ പിന്തുണയോടെ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുതെന്ന അഭിപ്രായവും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: