കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെതിരായ കൊലക്കുറ്റത്തിന്റെ എഫ്ഐആറിന്റെ മഷിയുണങ്ങും മുമ്പ് രണ്ടു ചെറുപ്പക്കാരെക്കൂടി അരിഞ്ഞുവീഴ്ത്തി സിപിഎം അവരുടെ നയം വ്യക്തമാക്കി.
തളിപ്പറമ്പില്‍ സിപിഎം പാര്‍ട്ടി കോടതി വിചാരണ ചെയ്ത് കൊലപ്പെടുത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിന്റെ കൊലപാതക കേസിലെ കുറ്റപത്രം സിബിഐ കഴിഞ്ഞ ദിവസമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കൊലപാതകത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ഉള്പ്പെടെയുളളവര്ക്കുളള പങ്ക് കുറ്റപത്രത്തില്‍ വളരെ വ്യക്തമായി സിബിഐ രേഖപ്പെടുത്തുകയുണ്ടായി.
വര്‍ഷങ്ങളായി കണ്ണൂരിലും സംസ്ഥാനത്താകമാനവും കൊലപാതകങ്ങള്‍ നടത്തുന്ന സിപിഎം എതിരാളികള്‍ക്ക് നേരെ ഉയര്‍ത്തിയിരിക്കുന്ന കൊലക്കത്തി താഴെവെയ്ക്കാന്‍ തയാറല്ലെന്ന് ഇരട്ടക്കൊലപാതകത്തോടെ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. പാര്‍ട്ടി അധികാരത്തിലെത്തിയ കഴിഞ്ഞ രണ്ടേ മുക്കാല്‍ വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ഇരുപതോളം രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. മുക്കാല്‍ ഭാഗം കൊലപാതകങ്ങളിലും സംസ്ഥാന ഭരണം കൈയാളുന്ന സിപിഎമ്മുകാരാണ് പ്രതി സ്ഥാനത്ത്. കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ മാത്രം അധികാരത്തിന്റെ തണലില്‍ നിരപരാധികളായ യുവാക്കളെയടക്കം കൊലക്കത്തിക്കിരയാക്കുകയായിരുന്നു. നിസ്സാര പ്രാദേശിക പ്രശ്നങ്ങള്‍ പോലും പര്‍വതീകരിച്ച് കൊലപാതകം നടത്തുകയായിരുന്നു.
പെരിയയില്‍ സിപിഎമ്മുകാരനെ ആക്രമിച്ച കേസില്‍ പ്രതികളായി ജയിലിലടയ്ക്കപ്പെട്ട് ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും കൊലപ്പെടുത്തിയതെന്നത് ആസൂത്രണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരായ, പരിശീലനം നേടിയ ക്വട്ടേഷന്‍ സംഘങ്ങളാണ് സിപിഎമ്മിനുവേണ്ടി കൊലകള്‍ നടപ്പിലാക്കുന്നത്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവും മറ്റും ഇതിന് ഉദാഹരണമാണ്. കാസര്‍കോട് പെരിയയിലെ കൊലപാതകവും ഇത്തരത്തില്‍ പ്രത്യേക രീതിയില്‍ നടപ്പിലാക്കിയതാണെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊടുവാള് പോലെയുള്ള മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊന്നതെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂര്‍ ജില്ലയ്ക്ക് പുറത്ത് നടന്ന ടിപി വധത്തിലടക്കം കണ്ണൂരിലെ സിപിഎം നേതൃത്വത്തിന്റെയും കണ്ണൂരിലെ പാര്‍ട്ടി ക്വട്ടേഷന്‍ സംഘത്തിന്റെയും പങ്ക് തെളിഞ്ഞിരുന്നു. ഇരട്ടക്കൊലയുടെ ആസൂത്രണവും കൊലപാതക ശൈലിയും കണ്ണൂരിലെ പാര്‍ട്ടി സംഘങ്ങള്‍ക്കും നേതാക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടോ എന്ന സംശയത്തിലേക്കാണ് നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: