തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ദേശീയ നാടോടി കലാസംഗമത്തിന് 24ന് ടാഗോര്‍ തിയറ്ററില്‍ തിരിതെളിയും. 26ന് സമാപിക്കും. ദല്‍ഹി, രാജസ്ഥാന്, ഗുജറാത്ത്, ഒഡിഷ, കര്‍ണാടക സംസ്ഥാനങ്ങളിലെ നാടോടി കലാരൂപങ്ങളും സംസ്ഥാനത്തിലെ വിവിധ നാടോടി കലകളും അരങ്ങില്‍ എത്തും. പരമ്പരാഗത രാജസ്ഥാനി നാടോടിപ്പാട്ടുകള്‍ അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയ ബാര്‍മര്‍ ബോയ്സാണ് മേളയുടെ മുഖ്യാകര്‍ഷണം. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ഫക്കീര്‍ ഗായകന് മന്‍സൂര്‍ ഫക്കീറും സംഗമത്തിന് എത്തും. സംവിധായകന് ലെനിന് രാജേന്ദ്രന്റെ പൂതപ്പാട്ടിന്റെ രംഗാവിഷ്കാരം, മലപ്പുറം ലിറ്റില്‍ എര്‍ത്ത് സ്കൂള്‍ ഓഫ് തിയറ്ററിന്റെ ബൊളീവിയന്‍ സ്റ്റാര്‍സ് നാടകം, തെരുവ് ഗായകന് ബാബു ശങ്കരന്റെ ഗാനാവതരണം എന്നിവയുമുണ്ടാകും.
ബോര്‍ഡും യുവജന കമ്മീഷനും ചേര്‍ന്ന് കുസാറ്റിന്റെ സഹകരണത്തോടെ 22നും 23നും തീയതികളില്‍ ജോബ് ഫെസ്റ്റ് നടത്തും. കുസാറ്റ് ക്യാമ്പസിലാണ് ഫെസ്റ്റ്. ംംം.രമൃലലൃ ലഃുീ2019.ശില് ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താം.
മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും കലാപ്രതിഭകളെ പങ്കെടുപ്പിച്ച് ‘വണ്‍നെസ്’ എന്ന പേരില്‍ അന്താരാഷ്ട്ര സംഗീത, നൃത്തമേള സംഘടിപ്പിക്കും. താജിക്കിസ്ഥാന്‍, ശ്രീലങ്ക, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാര് മാറ്റുരയ്ക്കും. സംസ്ഥാനത്തെ ആറ് ടീമുകളും പങ്കെടുക്കും. മേളയുടെ ഉദ്ഘാടനം ഒന്നിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും. കേരളത്തില്‍ നിന്നുള്ള വിജയികള്‍ക്ക് വയലിനിസ്റ്റ് ബാലഭാസ്കര്‍ സ്മാരക ട്രോഫി സമ്മാനിക്കും.
കലാഭവന്‍ മണിയുടെ സ്മരണാര്‍ഥം യുവക്ലബ്ബുകള്ക്കായി നടത്തുന്ന മണിനാദം നാടന്‍പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും മണി സ്മാരക ട്രോഫിയും സമ്മാനിക്കും. യൂത്ത് ക്ലബ്ബുകളെ മുഖ്യധാരയില്‍ എത്തിക്കാനും പ്രോത്സാഹിപ്പിക്കാനും നടത്തുന്ന യൂത്ത് കേരള എക്സ്പ്രസിന്റെ അന്തിമ വിജയികളെ 26ന് ടാഗോര്‍ തിയേറ്ററില്‍ പ്രഖ്യാപിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം, ഒരു ലക്ഷം, അരലക്ഷം രൂപയും ഫലകവും സമ്മാനമായി നല്‍കും. സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: