ഗോവ: വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടിറങ്ങിയ വിന്‍ഗാദയുടെ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഗോവയോട് തകര്‍ന്നു. കോറോയും എഡു ബേഡിയ, ബൗമൗസ് എന്നിവരാണ് ഗോളുകള്‍ നേടിയത്.
തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സാണ് കളിച്ചത്. പക്ഷെ മത്സരം പുരോഗമിച്ചതോടെ കളിക്കളം ആതിഥേയരായ എഫ്് സി ഗോവ കൈയടക്കി. മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ ബ്ലാസ്റ്റേഴ്സ് പോസ്റ്റില്‍ അടിച്ചുകയറ്റി അവര്‍ 2-0 ന്റെ ലീഡ് സമ്പാദിച്ചു. 22-ാം മിനിറ്റില്‍ കോറോയാണ് ആദ്യം ബ്ലാസ്റ്റേഴ്സ് വല കുലുക്കിയത്. അതിന് തൊട്ട് മുമ്പ് ബ്ലാസ്റ്റേഴ്സ് താരം സ്റ്റോജാനോവിക് ഗോവന്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഗോള്‍ അനുവദിച്ചില്ല. സ്റ്റോജാനോവിക് ഓഫ് സൈഡായിരുന്നെന്ന് റഫറി വിധിച്ചു.
മൂന്ന്് മിനിറ്റുകള്‍ക്കുള്ളില്‍ ഗോവയുടെ രണ്ടാം ഗോളും പിറന്നു. ബ്ലാസ്റ്റേഴ്സ് ഗോളി ധീരജിന്റെ പിഴവ് മുതലാക്കി എഡു ബേഡിയയാണ് സ്കോര്‍ ചെയ്തത്്. ആദ്യ പകുതിയില്‍ ഗോവ 2-0 ന് മുന്നില്‍.
ഇടവേളയ്ക്ക് ശേഷം ഗോവ ഒരു ഗോള്‍ കൂടി നേടി. 73-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ബൗമൗസ് അഞ്ചു മിനിറ്റിനുള്ളില്‍ ലക്ഷ്യം കണ്ടു. എഡു ബേഡിയ നല്കിയ പന്തുമായി മുന്നേറിയ ബൗമൗസ് രണ്ട് പ്രതിരോധനിരക്കാരെ മറികടന്ന് പോസ്റ്റിലേക്ക് ഷോട്ട് പായിച്ചു. ലക്ഷ്യം തെറ്റി നിന്ന ബ്ലാസ്റ്റേഴ്സ് ഗോളിയെ കബളിപ്പിച്ച് പന്ത് വലയില്‍ കയറി.
കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന് എഫ്സിയെ തോല്‍പ്പിച്ച ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് വിന്‍ഗാദ ബ്ലാസ്റ്റേഴ്സിനെ ഇറക്കിയത്്. പ്രീതം, കിസിറ്റോ എന്നിവര്‍ക്ക് പകരം കാലിയേയും ലാല്‍ റാവുത്താരയേയും ഉള്‍പ്പെടുത്തി.
ഈ വിജയത്തോടെ ഗോവ പതിനാറ് മത്സരങ്ങളില്‍ 31 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം ബ്ലാസ്റ്റേഴ്സ് പതിനേഴ് മത്സരങ്ങളില്‍ പതിനാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: