മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും ഒരുമിച്ച് മത്സരിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയും മുംബൈയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ലോക്സഭയിലേക്ക് ബിജെപി 25 സീറ്റിലും ശിവസേന 23 സീറ്റിലും മത്സരിക്കാന്‍ ധാരണയായെന്ന് അമിത് ഷാ, ഉദ്ധവ് താക്കറെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും ഒരുമിച്ചു മത്സരിക്കും. നിയമസഭയിലേക്ക് സീറ്റുകള്‍ തുല്യമായി വീതിക്കും. 48 ലോക്സഭാ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവുമധികം അംഗങ്ങള്‍ ലോക്സഭയിലെത്തുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.
2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെവ്വേറെയാണ് ഇരുപാര്‍ട്ടികളും മത്സരിച്ചതെങ്കിലും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പിന്നീട് ബിജെപിയെ പിന്തുണയ്ക്കാന്‍ ശിവസേന തയാറായി.
ഈ വര്‍ഷം ഒക്ടോബറിലാണ് സംസ്ഥാന നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: