ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ചുറ്റമ്പലത്തിന് മുന്നില്‍ ദിക്ക്കൊടികള്‍ സ്ഥാപിച്ചു. പൂജാവിധികളോടെ ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടാണ് ആദ്യ ദിക്ക്കൊടി സ്ഥാപിച്ചത്.
തുടര്‍ന്ന് പൊട്ടക്കുഴി, പഴയം, കക്കാട്, മുന്നൂലം തുടങ്ങിയ ക്ഷേത്രം ഓതിയ്ക്കന്‍ കുടുംബങ്ങളിലെ അംഗങ്ങള്‍ ചേര്‍ന്ന് ചുറ്റമ്പലത്തിലെ മറ്റ് എട്ട് സ്ഥാനങ്ങളിലുമായി ദിക്ക്കൊടികള്‍ സ്ഥാപിച്ചു. ഉത്സവ ചടങ്ങുകള്‍ അഷ്ടദിക്പാലകന്മാരെ ഏല്പ്പിക്കുന്നുവെന്ന സങ്കല്‍പ്പത്തിലാണ് ചുറ്റമ്പലത്തിന് പുറത്ത് ദിക്ക്കൊടി സ്ഥാപിക്കുന്നത്. തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ ഗജകേസരി വലിയ കേശവന് ഭഗവാന്റെ തങ്കത്തിടമ്പേറ്റി; പ്രൗഢഗംഭീരമായ കാഴ്ചശീവേലി നടന്നു. കൊമ്പന്മാരായ വിഷ്ണുവും ചെന്താമരാക്ഷനുമായിരുന്നു പറ്റാനകള്‍. പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തിലുള്ള മേളപ്പെരുക്കം കാഴ്ചശീവേലിക്ക് അകമ്പടിയായി. 10 ദിവസത്തെ ക്ഷേത്രോത്സവത്തിന് ഞായറാഴ്ച രാത്രിയിലാണ് കൊടിയേറിയത്. ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് കൊടിയേറ്റം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: