തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും സിപിഎം ഭീകരതയുടെ കൊലക്കത്തിക്ക് ഇരയായപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ ആലസ്യത്തില്‍. അപലപിച്ച് ഒരുപ്രസ്താവന നടത്താന്‍ പോലും കൊലപാതകം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പ്രതിഷേധം കനത്തതോടെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്ത് വന്നത്.
കൊലപാതകത്തെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ വേണ്ടെന്നും പ്രതിഷേധം കാസര്‍കോട്ട് മാത്രം നടത്തിയാല്‍ മതിയെന്നുമായിരുന്നു നേതാക്കളുടെ ആദ്യ പ്രതികരണം. എന്നാല്‍ കെപിസിസി വൈസ് പ്രസിഡന്റ് കെ. സുധാകരനില്‍ നിന്നും കടുത്ത നീരസം ഉടലെടുത്തു. ഇതോടെയാണ് അണികളില്‍ നിന്ന് പരാതി ഉണ്ടാകാതിരിക്കാനും നേതൃത്വത്തെ ധിക്കരിച്ചെന്ന് വരുത്താതിരിക്കാനുമായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍കുര്യാക്കോസ് അര്‍ധരാത്രിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയത് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
സാധാരണ പാര്‍ട്ടികള്‍ ഹര് ത്താല്‍ മാധ്യമങ്ങളെയാണ് ആദ്യം അറിയിക്കുക. ഡീനിന്റെ പോസ്റ്റ് വായിച്ച് ദൃശ്യമാധ്യമങ്ങള്‍ ഹര്‍ത്താല്‍ വാര്‍ത്ത ജനങ്ങളെ അറിയിച്ചപ്പോള്‍ നേരം പുലര്‍ന്നു. ഇതോടെ മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗം ഹര്‍ത്താലിനെ അനുകൂലിച്ചും മറുവിഭാഗം എതിര്‍ത്തും രംഗത്ത് വന്നു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് നടപ്പിലാക്കുന്നതിനായി രംഗത്തിറങ്ങി വാഹനങ്ങള്‍ തടഞ്ഞ് തുടങ്ങി. നിവൃത്തിയില്ലെന്ന് കണ്ടപ്പോഴാണ് മുതിര്‍ന്ന നേതാക്കള്‍ ഓരോരുത്തരായി പ്രസ്താവനയുമായി രംഗത്ത് വന്നത്.
പത്ത് മണിയോടെ ഹര്‍ത്താലില്‍ ഹൈക്കോടതി ഇടപെട്ടു. ഇതോടെ നേതാക്കള്‍ ഒരോരുത്തരായി ഹര്‍ത്താലിനെ കൈവിട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് പെട്ടെന്നുള്ള വികാരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു എന്നായി ന്യായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: