ഡോക്ടര്‍ കേശവബലിറാം ഹെഡ്ഗേവാറിനാല്‍ ബീജാവാപം ചെയ്യപ്പെട്ട ആര് എസ് എസിന് പതിനഞ്ചു വയസ്സു മാത്രമുള്ളപ്പോഴാണ് ഗുരുജി അതിന്റെ നേതൃത്വത്തിലേക്കെത്തുന്നത്. പാശ്ചാത്യത്ത്വജ്ഞാനിയായ ഷോപ്പന്‍ ഹോവര്‍ പറഞ്ഞിട്ടുണ്ട് ”എല്ലാ സത്യവും മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകും. ആദ്യം അവഹേളിക്കപ്പെടും, രണ്ടാമതായി എതിര്‍ക്കപെടും, മൂന്നാമതായി അംഗീകരിക്കപ്പെടും”. ആര് .എസ്.എസ് രണ്ടാം ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു മാധവസദാശിവ ഗോള്‍വല്‍ക്കര്‍ എന്ന ഗുരുജി സര്‍സംഘചാലകാവുന്നത് .
ഗുരുജി ഭാരതത്തില്‍ ജനിച്ചത് തന്നെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തനത്തിനു വേണ്ടിയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഒരര്‍ത്ഥത്തില്‍ സംഘപ്രവര്‍ത്തനത്തിനായി അവതാരമെടുക്കുകയായിരുന്നു അദ്ദേഹം .
ഹെഡ്ഗേവാറിന്റെ മരണത്തോടെ ആര്.എസ്.എസ് ഇല്ലാതെയാകും എന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ അക്കാലത്തുണ്ടായിരുന്നു. എന്നാല്‍ തന്റെ 33 വര്‍ഷത്തെ സാധന കൊണ്ട് രാഷ്ട്രീയ സ്വയം സേവക സംഘത്തെ ഭാരതത്തിനകത്തും പുറത്തുമെത്തിക്കാന്‍ ഗുരുജിക്ക് കഴിഞ്ഞു. ഹെഡ്ഗേവാറിന്റെ മാസിക ശ്രാദ്ധ ദിനത്തില്‍ ഗുരുജി നടത്തിയ പ്രഭാഷണം എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതായിരുന്നു.
1906 ഫെബ്രുവരി മാസം 19-ന് മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള രാംടേക്കിലാണ് അദ്ദേഹം ജനിച്ചത്. മധു എന്ന് വിളിപ്പേരുണ്ടായിരുന്ന അദ്ദേഹം സദാശിവ ഗോള്‍വല്‍ക്കറിന്റെ ഒന്‍പതുമക്കളില്‍ നാലാമനായിരുന്നു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതല്ക്കേ പണ്ഡിറ്റ് മദന മോഹന മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങള്‍ ഗോള്‍വല്‍ക്കറെ സ്വാധീനിച്ചിരുന്നു.
പഠനത്തിനു ശേഷം ഒന്നു രണ്ടു വര്‍ഷത്തോളം അദ്ദേഹം പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ ഗുരുജി എന്നു വിളിച്ചുപോന്നു. ആ സമയത്താണ് സംഘത്തിന്റെ ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനായത്. ഡോ ഹെഡ്ഗേവാറിനെ പരിചയപ്പെടുന്നതും അക്കാലത്താണ്. ഒരിക്കല്‍ ചെന്നൈയിലെ പഠനത്തിനിടെ തന്റെ ആത്മസുഹൃത്ത് ബാബു റാവു തേലംഗിന് എഴുതിയ കത്തില്‍ ഏത് സമയവും സംഘം, സംഘം എന്ന വിചാരവുമായി നടക്കാതെ പഠനത്തില്‍ ശ്രദ്ധിക്കണമെന്ന് ഉപദേശം നല്കിയ മധു അതേ സംഘത്തിന്റെ പ്രവര്‍ത്തനത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ചതിനു പ്രേരണയേകിയത് ആ കൂടിക്കാഴ്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: