കാസര്‍ഗോഡ്: കാസര്‍ഗോഡ് കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വിലാപ യാത്രയായാണ് സ്വന്തം നാടായ പെരിയ കല്ല്യോട്ടേക്ക് കൊണ്ടുവന്നത്. വിവിധ കേന്ദ്രങ്ങളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചത്.
ഒരു നാടിന്റെ മുഴുവന്‍ സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങിയാണ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷും ശരത്തും യാത്രയായത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ ഒരു നോക്കു കാണാനും ആദരാഞ്ജലികളര്പ്പിക്കാനുമായി വന്‍ ജനസഞ്ജയം ഒഴുകിയെത്തി.
കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രാദേശിക സിപിഎം നേതൃത്വത്തിന് സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് എഫ്ഐആര്‍ റിപ്പോര്‍ട്ട്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം വിശദീകരിച്ചു.
മേഖലയില്‍ നേരത്തേ നടന്ന സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷങ്ങളുമായി ബന്ധപ്പെടുത്തി തന്നെയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, രണ്ട് പ്രതികള്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളതായും വിവരമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാസര്‍ഗോഡ് ജില്ലയില്‍ പൂര്‍ണ്ണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: