ന്യൂദല്‍ഹി: പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഭീകരര്‍ക്ക് അന്ത്യശാസനം നല്കി സൈന്യം. കശ്മീരില്‍ തോക്കെടുക്കുന്നവരെ നശിപ്പിക്കുമെന്ന് സൈനിക മേധാവികള്‍ അറിയിച്ചു. കശ്മീരിലെ ഭീകരവാദികള്‍ ഇനി ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും, ഇത് അവസാന മുന്നറിയിപ്പാണെന്നും ലഫ്.ജനറല്‍ കെ.ജെ.എസ് ധില്ലന് അറിയിച്ചു.
ഭീകരര്‍ ഒന്നുങ്കില്‍ കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ ഭീകരാക്രമണം നടന്ന് നൂറ് മണിക്കൂറുകള്‍ക്കുള്ളില്‍ കശ്മീര്‍ താഴ്വരയിലെ ജയ്ഷ് ഇ മുഹമ്മദ് നേതൃത്വത്തെ നശിപ്പിച്ചു കഴിഞ്ഞു. കശ്മീര്‍ താഴ്വരയിലെ ഭീകരര്‍ക്ക് കീഴടങ്ങാന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഇത് അവസാനമുന്നറിയിപ്പാണ്. ഇനി മാപ്പില്ലെന്നും, തോക്കെടുക്കുന്നവരെ ഇല്ലാതാക്കുമെന്നും കമാന്‍ഡര്‍ കന്‍വാള്‍ ജീത് സിംഗ് ധില്ലന് വ്യക്തമാക്കി.
ജമ്മു കശ്മീര്‍ പോലീസിന്റെയും സിആര്‍പിഎഫിന്റെയും സൈന്യത്തിന്റെയും മേധാവികള്‍ സംയുക്തമായി ശ്രീനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. പാകിസ്ഥാന്റെയും ഐഎസ്ഐയുടെയും സഹായത്തോടെയാണ് പുല്‍വാമ ആക്രമണം ആസൂത്രണം നടന്നത്. ഇതിന് ഇന്ത്യയുടെ പക്കല്‍ തെളിവുണ്ടെന്നും സൈന്യം വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് സൈന്യം തിരിച്ചടിച്ചതെന്ന് കമാന്‍ഡര്‍ ധില്ലന് വ്യക്തമാക്കി. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങള്‍ വരരുതെന്നും ശക്തമായ തിരിച്ചടിക്ക് തന്നെയാണ് സൈന്യം തയ്യാറെടുക്കുന്നതെന്നും കമാന്‍ഡര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: