കൊച്ചി : മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ വിവാദമായ ലേക്പാലസ് റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭ കനത്ത പിഴ ഏര്‍പ്പെടുത്തി. 2.73 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതടച്ചില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതുള്പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
നഗരസഭ സെക്രട്ടറിയുടേതാണ് ഈ നിര്‍ദ്ദേശം. റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമെന്ന് നഗരസഭ നേരത്തെ കണ്ടെത്തിയിരുന്നു. കെട്ടിട നമ്പര്‍ പോലുമില്ലാതെയാണ് പത്ത് വലിയ കെട്ടിടങ്ങള്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നത്. ഇവ നിയമ വിരുദ്ധമായി നിര്‍മിച്ചതാണെന്ന് ലോക് പാലസ് റിസോര്‍ട്ട് അധികൃതരും സമ്മതിച്ചിരുന്നു.
നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങള്‍ 15 ദിവസത്തിനകം പൊളിച്ചു കളയുമെന്ന നഗരസഭ നോട്ടീസ് നല്‍കിയതിനുപിന്നാലെ ഇത് ക്രമവത്കരിച്ചു നല്കാന് റിസോര്‍ട്ട് നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്രയും കാലത്തെ നികുതിയായി 2.73 കോടി പിഴ ചുമത്താന്‍ നഗരസഭ തീരുമാനിച്ചത്. ഇതിന് കൗണ്‍സില്‍ അംഗീകാരവും നല്‍കിയിട്ടുണ്ട്.
അതേസമയം പിഴ അടയ്ക്കുന്നതിനൊപ്പം നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകകള്‍ ഹാജരാക്കാനും നഗരസഭ റിസോര്‍ട്ട് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: