തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി.
അസൂത്രിതമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ ബോധിപ്പിച്ചിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടാന്‍ മുന്നിട്ടിറങ്ങുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണെന്നും കൊലപാതകികളെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.
കാസര്‍കോട്ടെ ദാരുണ കൊലപാതകത്തില്‍ പ്രതികളെ പിടിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
അതിനിടെ കേസില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു. കെഎല്‍ 14 ജെ 5683 എന്ന വാഹനമാണ് പോലീസ് പിടിച്ചെടുത്തത്. വാഹനത്തിന്റെ ഉടമയായ എച്ചിലോട്ട് സജി ജോര്‍ജിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: