കൊച്ചി : ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പോലീസില്‍ മൊഴി നല്കിയ കന്യാസ്ത്രീക്ക് പോലീസ് സുരക്ഷ നല്കാന് കോടതി ഉത്തരവ്. ഫ്രാങ്കോയ്ക്കെതിരെ മൊഴി നല്‍കിയതിന് തടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്നും ജീവഭയമുണ്ടെന്നുമുള്ള സിസ്റ്റര്‍ ലിസി കുര്യന്റെ പരാതിയിലാണ് ഇവര്‍ക്ക് പൂര്‍ണ്ണ സുരക്ഷ നല്‍കണമെന്ന് മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി മഠം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇടുക്കി രാജാക്കാട് സ്വദേശിനിയായ സിസ്റ്റര്‍ മൂവാറ്റുപുഴ പോലീസിലും കോടതിയിലുമാണ് മൊഴി നല്‍കിയിട്ടുള്ളത്. പീഡനത്തിന് ഇരയായ വിവരം കന്യാസ്ത്രീ ആദ്യം തുറന്ന് പറഞ്ഞതും സിസ്റ്റര്‍ ലിസിയോടായിരുന്നു. ഫ്രാങ്കോയ്ക്കെതിരെ പോലീസില്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഫോണില്‍ സംസാരിക്കാന്‍ പോലും അനുവദിക്കാതെ കന്യാസ്ത്രീമഠം അധികൃതര്‍ പീഡിപ്പിക്കുകയാണ്. രോഗിയായ അമ്മയെ കാണാന്‍ പോലും അനുവദിക്കാത്ത സാഹചര്യമാണ് മഠത്തില്‍ നിലവില്‍ ഉള്ളതെന്നും ഇവരുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
കൂടാതെ തന്നെ വിജയവാഡയിലേക്ക് മാറ്റാന്‍ മഠം അധികൃതര്‍ ശ്രമിക്കുകയാണെന്നും അവിടം സുരക്ഷിതയായിരിക്കില്ലെന്നും അവര്‍ ആരോപിച്ചു. ബിഷപ്പിനെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഒരു തവണ ഇവരെ വിജയവാഡയിലേക്ക് കൊണ്ടുപോയിരുന്നു. ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് സഹോദരന് ജിമ്മി കുര്യന് കോട്ടയം, മൂവാറ്റുപുഴ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍തിയതിനെ തുടര്‍ന്ന് പോലീസെത്തി ഇവരെ മോചിപ്പിക്കുകയും മൊഴിയെടുത്ത് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
അതേസമയം സിസ്റ്റര്‍ ലിസിക്ക് അമ്മയെ കാണാന്‍ അനുമതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ വിജയ വാഡയിലേക്ക് മാറ്റരുതെന്നും നിര്‍ദ്ദേശം നല്കി. സിസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മദര്‍ സുപ്പീരിയര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസും എടുത്തിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ 13 പേജുള്ള രഹസ്യമൊഴിയാണ് സിസ്റ്റര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: