കോഴിക്കോട്: പ്രളയം തീര്‍ത്ത കെടുതികള്‍ തീര്‍ക്കാന്‍ പണമില്ലെന്ന് പല്ലവി പാടുന്ന ഇടതു സര്‍ക്കാര്‍ പത്തുകോടിയോളം രൂപ പൊടിച്ച്, അധികാരം ഏറ്റതിന്റെ ആയിരം ദിനം ആഘോഷിക്കുന്നു. സംസ്ഥാനതല ആഘോഷ പരിപാടികള്‍ക്ക് ഇന്ന് കോഴിക്കോട്ട് തുടക്കം കുറിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ മുഖംതിരിക്കുകയാണ് ഭരണപക്ഷം. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് കൂറ്റന്‍വേദി കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയത്.
ഉദ്ഘാടനത്തിന് മുന്നോടിയായി കോഴിക്കോട് നഗരത്തില്‍ സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിക്കുന്നു. കലാകേരളത്തിന്റെ പരിച്ഛേദമായി മാറാറുള്ള സംസ്ഥാന സ്കൂള്‍ കലോത്സവ ഘോഷയാത്ര പോലും പ്രളയത്തിന്റെ പേരുപറഞ്ഞ് ഒഴിവാക്കിയവരാണ് ഇപ്പോള്‍ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ശിങ്കാരിമേളം, ബാന്‍ഡ് തുടങ്ങിയ വാദ്യമേളങ്ങള്‍, വിവിധ വകുപ്പുകളുടെ നിശ്ചലദൃശ്യങ്ങള്‍ എന്നിവ ഘോഷയാത്രയെ വര്ണാഭമാക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. 20,000 പ്രവര്‍ത്തകരെ കുടുംബശ്രീ മാത്രം ഘോഷയാത്രയില്‍ പങ്കെടുപ്പിക്കുന്നുണ്ട്.
വൈകിട്ട് അഞ്ചിന് കടപ്പുറത്തെ വേദിയില്‍ മുഖ്യമന്ത്രി പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് കലാപരിപാടികളുമുണ്ടാകും. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് കോഴിക്കോട്ട് സംഘടിപ്പിക്കുന്നത്. പ്രദര്‍ശന വിപണനമേള, സെമിനാറുകള്‍, കലാപരിപാടികള്‍, ഡോക്യുമെന്ററി ഫെസ്റ്റ് എന്നിവയും 21 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കും. തുടര്‍ന്ന് ജില്ലാതലത്തലും ആഘോഷപരിപാടികള്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: