ഇടുക്കി: സഹകരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍. സഹകരണ ബാങ്കുകള്‍ അവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ നെയിംപ്ലേറ്റുകളില്‍ സ്ഥാപനങ്ങളുടെ പേര് ആലേഖനം ചെയ്യാന്‍ പാടില്ലെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ഷാനവാസ് ഉത്തരവിറക്കി.
വാഹനങ്ങളില്‍ ചുവപ്പ്, നീല നിറങ്ങളിലുള്ള നെയിം പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതും പൂര്‍ണമായി വിലക്കി. ഹൈക്കോടതി കഴിഞ്ഞ 31ന് ഇറക്കിയ ഉത്തരവനുസരിച്ചാണ് നടപടി.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്കാണ് ചുവപ്പ് ബോര്‍ഡ് വയ്ക്കാന്‍ അനുമതി. നീല ബോര്‍ഡില്‍ സ്ഥാപനങ്ങളുടെ പേരെഴുതാന്‍ അനുമതിയുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മാത്രം. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ലോഗ് ബുക്ക്, ട്രിപ്പ് ഷീറ്റ് എന്നിവ കൃത്യമായി സൂക്ഷിക്കണം.
വാഹന ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. സ്ഥാപനത്തിനുണ്ടായ നഷ്ടം ഉത്തരവാദികളില്‍ നിന്ന് ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. സഹകരണ വകുപ്പിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍, ഇവ പാലിക്കുന്നെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. പല സഹകരണ ബാങ്കുകളുടെയും വാഹനങ്ങള്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സ്വകാര്യ ആവശ്യങ്ങള്‍ക്കു പോലും ഉപയോഗിക്കുന്നത് പതിവാണ്. പല പ്രസിഡന്റുമാരും സെക്രട്ടറിമാരും സ്വന്തം വാഹനം പോലെയാണ് ഇത് ഉപയോഗിക്കുന്നത്. അതുകൊണ്ട് പലപ്പോഴും ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പോലും ഈ വാഹനങ്ങള്‍ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: