കണ്ണൂര്‍: കാസര്‍കോട്ട് ഇരട്ടക്കൊലക്കേസ് കണ്ണൂര്‍ ശൈലിയില്‍. സംഭവസ്ഥലത്ത് കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള ജീപ്പിന്റെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചിരുന്നു. ശരത്ലാലിനും കൃപേഷനും നേരത്തെ തന്നെ വധഭീഷണിയുണ്ടായിരുന്നു. സിപിഎം പെരിയ ലോക്കല്‍ കമ്മറ്റിയംഗം പീതാംബരനെ അക്രമിച്ച കേസില്‍ റിമാന്റിലായിരുന്ന ശരത്ലാലും കൃപേഷും പുറത്തിറങ്ങിയപ്പോഴാണ് ഇവരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.
ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെയും പയ്യന്നൂര്‍ കാരക്കാട്ട് ആര്‍എസ്എസ് പ്രവര്ത്തകന് ബിജുവിനെയും കൊലപ്പെടുത്തിയ അതേ രീതിയിലാണ് കാസര്‍കോട്ടെ കൊലകളും. ടി.പി ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ വാഹനമിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.
ചന്ദ്രശേഖരനെതിരെ മുമ്പ് നടന്ന രണ്ട് കൊലപാതക ശ്രമങ്ങളിലും കൂത്തുപറമ്പിലുള്ള കണ്ണൂര്‍ രജിസ്ട്രേഷന് ജീപ്പാണ് ഉപയോഗിച്ചിരുന്നത്. ചന്ദ്രശേഖരന് കൊല്ലപ്പെട്ടതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ ജീപ്പുടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചന്ദ്രശേഖരനുള്പ്പടെ നിരവധിപേരുടെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ഇതേ ജീപ്പ് ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കാരക്കാട്ട് ബിജുവിനെയും ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ വാഹനമിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഇതേ രീതിയിലാണ് യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും കൊന്നത്.
കൊലപാതകങ്ങളിലുള്ള സമാനത കണ്ണൂര്‍ നേതാക്കളുടെ പങ്കാണ് വ്യക്തമാക്കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച കൊലയാളി സംഘമാണ് കൊലനടത്തിയത്. മരണം ഉറപ്പാക്കുന്ന രീതിയില്‍ ആശുപത്രിയിലെത്തിച്ചാല്‍ പോലും ജീവന്‍രക്ഷിക്കാന്‍ സാധിക്കാത്ത വിധത്തില്‍, മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചാണ് കൃത്യം.
തലയ്ക്കേറ്റ മാരകമായ മുറിവാണ് ഇരുവരുടെയും മരണകാരണം. കൊലപാതകത്തെ സിപിഎം തള്ളിപ്പറയുമ്പോഴും ഉന്നത നേതൃത്വത്തിന്റെ ഒത്താശയും ആസൂത്രണവും കൊലയ്ക്ക് പിന്നിലുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്. സിപിഎമ്മിന്റെ സംവിധാനമനുസരിച്ച് ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയില്‍ പോയി കൊല നടത്തണമെങ്കില്‍ ഉന്നത നേതൃത്വത്തിന്റെ അറിവോടെ മാത്രമേ ചെയ്യുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: