കണ്ണൂര്‍: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് (എന്‍ഐഒഎസ്), ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) എന്നീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന നെയ്ത്തുകാരുടെയും കരകൗശല തൊഴിലാളികളുടെയും മക്കള്‍ക്ക് 75 ശതമാനം ഫീസ് ആനുകൂല്യം നല്‍കുമെന്ന്് കേന്ദ്ര ടെക്സ്റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി. വീവേഴ്സ് സര്‍വീസ് സെന്ററിനായി കണ്ണൂരില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കരകൗശല മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍, ബിപിഎല്‍ കുടുംബങ്ങളിലുള്ളവര്‍, ആദിവാസികള്‍, എസ്സി വിഭാഗക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ടൂള്‍ കിറ്റ് സൗജന്യമായി നല്‍കും. ഹാന്‍ഡിക്രാഫ്റ്റ് ഡവലപ്മെന്റ് കമ്മീഷണറുടെ ഓഫീസുകള്‍ വഴിയാണ് ഈ സേവനം ലഭ്യമാക്കുക. മുദ്ര യോജന പദ്ധതിയില്‍ നെയ്ത്ത് തൊഴിലാളികള്‍ക്ക് നല്കുന്ന പ്രത്യേക പരിഗണന പ്രയോജനപ്പെടുത്തണം. 15 ദേശസാല്‍കൃത ബാങ്കുകളാണ് പദ്ധതിയുമായി സഹകരിക്കുന്നത്. 2019 ല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ശ്രം യോഗി പെന്ഷന് പദ്ധതിയുടെ ഗുണഫലം നെയ്ത്ത് തൊഴിലാളികള്‍ക്കും ലഭിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മേഘാലയ, മണിപ്പൂര്‍, ത്രിപുര, മിസ്സോറാം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ പദ്ധതികളും ചടങ്ങില്‍ കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു.
നെയ്ത് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുക, ഡിസൈനിങ്, ഡൈയിങ്, പ്രിന്റിങ്, പുതിയ ഉല്പന്നങ്ങള്ക്കും നിലവിലുള്ളതിന്റെ വൈവിധ്യവല്‍ക്കരണത്തിനും സാങ്കേതിക സഹായം നല്‍കുക, കേന്ദ്രസര്‍ക്കാരിന്റെ നെയ്തുകാര്ക്കുള്ള ക്ഷേമപദ്ധതികള്‍ അറിയിക്കുക, ഹാന്റ്ലൂം വ്യവസായത്തിന്റെയും തൊഴിലാളികളുടെയും പുരോഗതിക്കായുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുമായി സംയോജിപ്പിക്കുക തുടങ്ങിയവയാണ് സര്‍വ്വീസ് സെന്റര്‍ വഴിയുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍. 2106 ഒക്ടോബര്‍ മാസമാണ് സര്‍വ്വീസ് സെന്ററിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചത്. 2.28 കോടി രൂപ ചെലവിട്ടാണ് സെന്‍ട്രല്‍ പിഡബ്ല്യുഡി 5005 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടം നിര്‍മ്മിച്ചത്.
ടെക്സ്റ്റൈല്‍സ് കാര്യ സഹമന്ത്രി അജയ് താംത, പി.കെ.ശ്രീമതി എംപി, കണ്ണൂര്‍ കോര്പറേഷന് മേയര്‍ ഇ,പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, കണ്ണൂര്‍ വിവേഴ്സ് സര്‍വീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ടി.സുബ്രഹ്മണ്യന്, കേന്ദ്രസര്‍ക്കാര്‍ സഹായം ലഭിച്ച കാഞ്ഞിരോട് വീവേഴ്സിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: