മട്ടന്നൂര്‍: കയനി കുഴിക്കലില്‍ ആള്‍താമസമില്ലാത്ത വീടിന്റെ കിണറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണവുമായി പോലീസ്. കുഴിക്കല്‍ ശില്‍പ്പ നിവാസില്‍ കുഞ്ഞിപ്പുരയില്‍ പദ്മനാഭന്-പത്മിനി ദമ്പതിമാരുടെ മകന് ശ്യാംകുമാര്‍ (27) ആണ് മരിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്. മരിച്ച ശ്യാംകുമാറിന്റെ സഹോദരീ ഭര്‍ത്താവ് സന്തോഷ് ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് മട്ടന്നൂര്‍ സിഐ ജോഷി ജോസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കുഴിക്കലെ ആള്‍താമസമില്ലാത്ത വീട്ടു കിണറില്‍ ശ്യാംകുമാറിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തില്‍ തലയ്ക്ക് ക്ഷതമേറ്റ നിലയിലായിരുന്നു. കിണറിന്റെ സമീപത്ത് നിന്ന് ശ്യാംകുമാറിന്റെ സുഹൃത്തിന്റെ ഒരു ജോഡി ചെരുപ്പുകള്‍ കാണപ്പെട്ടതും എന്നാല്‍ ബന്ധു അത് മാറ്റിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസ് സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ വൈരുധ്യ മൊഴികളുണ്ടായതായും പറയപ്പെടുന്നുണ്ട്. സംഭവദിവസം ശ്യാംകുമാര്‍ ചിലരുമായി റോഡില്‍ വാക് തര്ക്കമുണ്ടായിയെന്ന ചിലരുടെ മൊഴികളും പോലീസ് കണക്കിലെടുത്തിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി മട്ടന്നൂര്‍ സിഐ ജോഷി ജോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: